Wednesday, December 12, 2007

കുളം

കുളങ്ങള്‍...

പല തരത്തിലുള്ള കുളങ്ങള്‍ കണ്ടിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി കുളങ്ങള്‍...

വലിയ കുളങ്ങളെ ഞങ്ങളുടെ നാട്ടില്‍ ചിറയെന്നു വിളിക്കും... ചിറക്കല്‍ ചിറ, തളിപ്പറമ്പ് ചിറ, ചെറുകുന്ന് ചിറ ഒക്കെ കാണേണ്ടവയാണ്. ഏക്കര്‍ കണക്കിനു സ്ഥലത്തു പരന്നൂ കിടക്കുന്നവയാണ് ഇവയെല്ലാം.

പെരളശ്ശേരി അമ്പലത്തിലെ (പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം) കുളം വളരെ വ്യത്യസ്തമാണ്. ഇങ്ങനെ ഒരു കുളം മറ്റെവിടെയും കണ്ടിട്ടില്ല. തുലാ മാസ സംക്രമത്തിനു കാവേരി നദിയിലെ ജലം ഇവിടെ എത്തുമെന്നാണ് വിശ്വാസം.



2006ല്‍ എടുത്ത ഒരു ഫോട്ടോ പോസ്റ്റുന്നു, ഫോട്ടോ ശരിയായിട്ടില്ല, കുളമാണ്...

കുളങ്ങളെക്കുറിച്ച് ശ്രീ.എ.സഹദേവന്‍ എഴുതിയ ലേഖനം ഇവിടെയും ശ്രീ.ഹനീഷ്.കെ.എം.എഴുതിയ കവിത ഇവിടെയും വായിക്കാം

Monday, October 22, 2007

ദൈവപ്പാതി (രണ്ടാം ഭാഗം)


നെല്ലവളവു കഴിഞ്ഞു. അടയാളമായി ഒരു പണം മേലാളി നല്‍കി. കളിയാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം ഗംഭീരമായി നടക്കുന്നു. ഗ്രാമവും ഗ്രാമവാസികളും തങ്ങളുടെ നാടിന്റെ ഉത്സവമായ കളിയാട്ടത്തിനൊരുങ്ങി. ജോലി തേടി മറുനാട്ടില്‍ പോയവരും, നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ചു മറ്റ് ദേശങ്ങളിലേക്ക് പോയ പെണ്ണുങ്ങളും, എല്ലാം എത്തുക കളിയാട്ടത്തിനാണ്. ആഘോഷം ഗംഭീരമാക്കാ‍ന്‍ കളിയാട്ട കമ്മിറ്റിക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. അങ്ങിനെ ഗ്രാമം ആഘോഷത്തിമിര്‍പ്പിലേക്ക് നീങ്ങുകയാണ്.

പെരുവണ്ണാനും കളിയാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വ്രതം ആരംഭിച്ചു. സഹായത്തിനു അടുത്ത ദേശങ്ങളിലുള്ള പെരുവണ്ണാന്മാരെ ഏര്‍പ്പാടാക്കി. പഴയ ഉടയാടകളെല്ലാം അലക്കി കഞ്ഞിമുക്കി വടിപോലെയാക്കി മടക്കി വച്ചു. ‘മുടി‘ക്കാവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്തു. കളിയാട്ടമടുക്കുന്തോറും പെരുവണ്ണാനസ്വസ്ഥനാകും. എല്ലാവര്‍ഷവും അതു പതിവുള്ളതായതിനാല്‍ ആര്‍ക്കും അതില്‍ പുതുമയില്ല. ഇനി കളിയാട്ടം കഴിഞ്ഞാലെ പെരുവണ്ണാന്‍ നിലത്തു നില്‍ക്കൂന്നാണ് പെരുവണ്ണാനെ അറിയുന്നവര്‍ പറയുക.

അങ്ങിനെ ഗ്രാമം കാത്തിരുന്ന കളിയാട്ടമെത്തി. ചെത്തി മിനുക്കി ചാണമെഴുകിയ മുറ്റത്ത് ചെണ്ടയൊച്ച മുഴങ്ങി. കൊടിയാക്കില വാങ്ങി തോറ്റം ആരംഭിച്ചു. പുതിയോതിയുടെ ചരിതം ഈണത്തില്‍ പാടാന്‍ തുടങ്ങി. “മാതാവും പിതാവു തന്നെയും ഗുരുവിനെയുമാദരി.........“ പതിഞ്ഞ സ്വരത്തില്‍ പെരുവണ്ണാന്‍ തോറ്റം പാട്ടാരംഭിച്ചു. ചുറ്റും കൂടിയിരുന്ന ദേശവാസികള്‍ നിശബ്ദമായി ആ വരികള്‍ കേട്ടു നിന്നു. വര്‍ഷങ്ങളായി അവര്‍ കേള്‍ക്കുന്നു ആ സ്വരം.. മെല്ലെ മെല്ലെ തോറ്റം പാട്ട് മുറുകുകയാണ്. ഒരു വരിപോലും പിഴച്ചില്ല, ശബ്ദം ഇടറിയില്ല, വര്‍ഷങ്ങളായി കേള്‍ക്കുന്ന സ്വരത്തിനൊരു മാറ്റവുമില്ല...

ചടങ്ങുകളോരോന്നായി നടക്കുന്നു. അതങ്ങിനെയാണ് ചടങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ എണ്ണയിട്ട യന്ത്രം കണക്കെ... എല്ലാം പതിവുപോലെ നടക്കും, യാതൊരു സംശയങ്ങളുമില്ലാതെ, കനത്ത നിശബ്ദത തളം കെട്ടിയ കാവിലെ തിരുമുറ്റത്ത്.

കലാപരിപാടികളും കാഴ്ചവരവും ഒക്കെ ഗംഭീരമായി നടന്നു. വീരന്റെയും വീരാളിയുടെയും കോലങ്ങള്‍ പള്ളിയറയില്‍ നിന്നും പുറപ്പെടാറായി നില്‍ക്കുന്നു. അവ പുറപ്പെടുമ്പോഴേക്കും പുതിയോത്രയുടെ മുഖത്തെഴുത്താരംഭിക്കണം. തൊഴുകൈയ്യോടെ കൊടിയാക്കിലയില്‍ ദീപവും തിരിയും വാങ്ങി പെരുവണ്ണാന്‍ പരദേവതയെ വിളിച്ച്, ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച്, കൂടിയിരിക്കുന്ന സകലരേയും താണു വണങ്ങി. നാലു ദിക്കിലും പ്രത്യേകം തൊഴുതു വണങ്ങി അണിയറയിലേക്ക് നീങ്ങി. നിലത്തിട്ട ഓലയില്‍ പെരുവണ്ണാന്‍ മലര്‍ന്നു കിടന്നു. ചിരട്ടയില്‍ തയ്യാറാക്കിയ ചായം കൊണ്ട് മുഖത്തെഴുത്താരംഭിച്ചു. പെരുവണ്ണാന്റെ മുഖം പുതിയ ഭഗവതിയുടേതായി മാറിക്കൊണ്ടിരുന്നു. കണ്ണുമടച്ച് പ്രാര്‍ത്ഥനാ നിരതനായി പെരുവണ്ണാന്‍ അനങ്ങാതെ കിടന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭഗവതിയായി മാറാന്‍ നിമിഷങ്ങള്‍ മാത്രം. പതിവില്ലാത്ത വിധം പെരുവണ്ണാന്‍ അക്ഷമനായി. മുഖത്തെഴുത്തിനുശേഷം ഉടകള്‍ അണിയാന്‍ തുടങ്ങി. തയ്യാറാക്കി വച്ച നാലു പന്തങ്ങള്‍ ചുറ്റും കെട്ടി.



ഈ വര്‍ഷത്തെ കളിയാട്ടം പുതിയോത്രയോടെ തീരുകയായി. ഗ്രാമോത്സവം അവസാനിക്കുകയാണ്. കാവിനു ചുറ്റും ജനങ്ങള്‍ നിറഞ്ഞു. കയ്യില്‍ ‘നേര്‍ച്ച‘ വെളിച്ചെണ്ണയുമായി ഭക്തന്മാര്‍ പുതിയോതിയുടെ പുറപ്പാടിനായി കാത്തിരിക്കുന്നു. കുട്ടികള്‍ക്കസുഖം വന്നാല്‍, മകളുടെ ഭര്‍ത്താവ് ഒരാഴ്ച ഗള്‍ഫില്‍ നിന്നും വിളിച്ചില്ലെങ്കില്‍, പട്ടാളത്തിലുള്ള മകന്റെ കത്തില്ലെങ്കില്‍...അങ്ങിനെ എന്തിനും ഏതിനും ഉടന്‍ അവര്‍ പുതിയോത്രയ്ക്ക് നേര്‍ച്ച നേരുകയായി. “എന്റെ പുതിയോതീ, കളിയാട്ടത്തിനൊരു തുടം വെളിച്ചെണ്ണ നിന്റെ പന്തത്തിലൊഴിക്കാമെ....“ അവരെ എന്നും കാത്തു പരിപോലിച്ചു പോന്നത് പുതിയോതിയാണ്. പുതിയോതി അവരുടെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും നിറവേറ്റുന്നു, അവര്‍ നേര്‍ച്ചകള്‍ കൃത്യമായി വര്‍ഷത്തിലൊരിക്കല്‍ ആളുന്ന പന്തങ്ങളില്‍ സമര്‍പ്പിക്കുന്നു.

പുലര്‍ച്ചെ നാലു മണിയോടെ കാവില്‍ നിന്നും കുരവയോടുകൂടി കാരണവന്മാര്‍ കുളത്തിലേക്ക് പുറപ്പെട്ടു. അവര്‍ കുളി കഴിഞ്ഞെത്തുമ്പോഴേക്കും പുതിയോതിയുടെ പുറപ്പാടായി. കണ്ണുകളില്‍ പ്രത്യേക തിളക്കം വരുന്നു, വയസ്സു മറന്ന്, ശരീരാസ്വാസ്ഥ്യങ്ങള്‍ മറന്ന്. ഇപ്പൊ പാതി ദൈവവും പാതി മനുഷ്യനും.. ഇനി നിമിഷങ്ങള്‍ക്കകം പെരുവണ്ണാന്‍ ദൈവമായി മാറും.

കാവില്‍ നിന്നും വെളിച്ചപ്പാടന്‍ വാളുമായി ഇറങ്ങി വരുമ്പോഴേക്കും പന്തങ്ങള്‍ക്ക് തീ കൊടുത്തു. ചുറ്റും നാല് വലിയ പന്തങ്ങള്‍, തലയിലേറ്റിയ മുടിയില്‍ നിരവധി ചെറു പന്തങ്ങള്‍.. അഗ്നിയാല്‍ ചുറ്റപ്പെട്ട പെരുവണ്ണാന്‍ പതുക്കെ എഴുന്നേറ്റു. ചെണ്ടകളുടെ താളം മുറുകുകയായി. വെളിച്ചപ്പാടിന്റെ ചലനങ്ങള്‍ക്ക് അനുസൃതമായി പെരുവണ്ണാനും തിരുനൃത്തമാരംഭിച്ചു. ചുറ്റുമാളിക്കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ മുഖത്തെഴുത്ത് തിളങ്ങി. കൂടി നിന്ന ഭക്തകള്‍ മൂന്നു വട്ടം കുരവയിട്ടു ഭഗവതിയെ സ്വാഗതം ചെയ്തു. വെളിച്ചപ്പാടിന്റെ ചലനങ്ങള്‍ മുന്നോട്ടും പിന്നോട്ടും ധ്രുതഗതിയിലായി, ഒപ്പം പുതിയോത്രയുടെയും.

വെളിച്ചപ്പാടില്‍ നിന്നും വാളും പരിചയും ലഭിച്ചതോടെ ചലനങ്ങള്‍ വന്യമായി. പന്തങ്ങളില്‍ നിന്ന് പടര്‍ന്നാളുന്ന തീജ്വാലകളുടെ തീഷ്ണത പെരുവണ്ണാനെ ബാധിച്ചതേയില്ല. പ്രാര്‍ത്ഥനയായും, നേര്‍ച്ചയായും കൊണ്ടു വന്ന വെളിച്ചെണ്ണ ഓരോരുത്തരാ‍യി പന്തത്തിലേക്കൊഴിക്കാന്‍ തുടങ്ങി. വെളിച്ചെണ്ണ ഒഴിക്കും തോറും അഗ്നി താണ്ഡവമാരംഭിച്ചു. ചുറ്റുമുള്ള കുരുത്തോലകള്‍ ചാരമാവാന്‍ തുടങ്ങി. ചിട്ടകളൊന്നും തെറ്റിക്കാതെ, ചലനങ്ങളൊന്നും പിഴക്കാതെ ആ ദേവനര്‍ത്തകന്‍ തിരുനൃത്തമാടി.

ആട്ടം പൂര്‍ത്തിയാക്കിയ പുതിയോത്ര കൈകൂപ്പി നിന്ന ഭക്തരെ അനുഗ്രഹിച്ചു. “ഗുണം വരുത്തും നാട്ടു പൈതങ്ങളേ.......” കൈകൂപ്പി നിന്ന കമ്മിറ്റി പ്രസിഡണ്ട് കണ്ണന്‍ നമ്പ്യാരെ നോക്കി തെയ്യം പറഞ്ഞു. “ഏറിയോരു സന്തോഷമായ് അകമ്പടീ...................” കണ്ണുകളടച്ച് വണങ്ങി നിന്ന കണ്ണന്‍ നമ്പ്യാരുടെ ശിരസ്സില്‍ വാളുകൊണ്ടനുഗ്രഹം നല്‍കി. തെയ്യം ഇത്തവണ കെട്ടേണ്ടെന്ന് പെരുവണ്ണാനോടു പറഞ്ഞ പ്രസിഡണ്ട് കണ്ണന്‍ നമ്പ്യാര്‍ ഇപ്പോള്‍ വെറും അകമ്പടിക്കാ‍രന്‍ മാത്രം. തെയ്യം എല്ലാ ഭക്തര്‍ക്കും ‘കുറി’ നല്‍കി, കാണിക്ക സ്വീകരിച്ചു. എല്ലാവരെയും പ്രത്യേകം പ്രത്യേകം അനുഗ്രഹിച്ചു. അവരോരുത്തരും തങ്ങളുടെ പരാതികളും പരിദേവനങ്ങളും നിശബ്ദം പുതിയോതിയെ അറിയിച്ചു. “ഗുണം വരുത്തും....” പുതിയോത്ര എല്ലാവരെയും അനുഗ്രഹിച്ചു. നാട്ടുകാര്‍ അടക്കം പറഞ്ഞു, “കൊല്ലെത്രയായി രാമപ്പെര്ണ്ണാന്‍ പുതിയോത്ര കെട്ടുന്നു, ഇപ്പൂം ഒരു കൊയ്പ്പൂല്ലാല്ലെ... എന്താ ഒരു പ്രഭ പുതിയോത്രക്ക്. കണ്ടാ തന്നെ മതി.., ആരാ പറഞ്ഞെ രാമപ്പെര്ണ്ണാനെ മാറ്റണംന്ന്, ഇനി കൊല്ലം പത്തു കയ്ഞ്ഞാലും പെര്ണ്ണാന്‍ തന്നെ കെട്ടിയാല്‍ മതി”.

ചടങ്ങുകള്‍ അവസാനിക്കുകയായി നേരം വെളുത്തു കഴിഞ്ഞു. കോഴിയറവു കഴിഞ്ഞതോടെ ‘കുറി’ വാങ്ങിയവര്‍ കാവിനു പുറത്തുള്ള ‘ചന്ത’കളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ നീങ്ങി തുടങ്ങി. കാരണവന്മാരെയും, കല്ലാടികളെയും എന്നുവേണ്ട എല്ലാവരെയും അനുഗ്രഹിച്ചു. തെയ്യത്തിന്റെ മുടിയഴിച്ചു. രണ്ടു പേര്‍ രാമപ്പെരുവണ്ണാന്റെ കൈപിടിച്ച് അണിയറയിലേക്ക് കൊണ്ടുപോയി. ആടയാഭരണങ്ങള്‍ അഴിച്ചതിനുശേഷം മുഖത്തെഴുത്തു മായ്ക്കുന്നതിനുമായി പെരുവണ്ണാന്‍ അണിയറയിലെ ഓലയില്‍ കണ്ണടച്ചു കിടന്നു.

കണ്ണടച്ചു കിടന്ന പെരുവണ്ണാന്‍ കണ്ടത് മുറിച്ചൂട്ടിന്റെ വെളിച്ചത്തില്‍ തന്റെ കൈപിടിച്ചു നടത്തുന്ന തെയ്യക്കോലങ്ങളെയാണ്. താന്‍ ചെറുപ്പത്തില്‍ കെട്ടിയ കതിവനൂര്‍ വീരന്‍ മുതല്‍ കുറെ തെയ്യങ്ങള്‍. വേട്ടയ്ക്കൊരുമകന്‍, തൊണ്ടച്ചന്‍, മാക്കപ്പോതി... അങ്ങിനെ താന്‍ കെട്ടിയാടിയ ഓരോ തെയ്യങ്ങളായി വന്ന് തന്റെ കൈപിടിച്ച് നടക്കുന്നു. എങ്ങോട്ടെന്നറിയാതെ തെയ്യങ്ങളുടെ പിന്നാലെ പെരുവണ്ണാന്‍ അനന്തതയിലേക്ക് നടന്നു നീങ്ങി.

കളിയാട്ടം കഴിഞ്ഞു. അണിയറയില്‍ തെയ്യത്തിന്റെ ആടയാഭരണങ്ങളെല്ലാം അഴിച്ച പെട്ടിയിലും ബാഗുകളിലുമൊക്കെ നിറച്ചു. കാവില്‍ കൂടിയിരുന്ന ആള്‍ക്കാരെല്ലാം പിരിഞ്ഞു. ഇനി ബാക്കി കമ്മറ്റിക്കാരും, കോലക്കാരും, ചെണ്ടക്കാരുമൊക്കെ മാത്രം. അവര്‍ക്ക് കോളു നല്‍കണം. അതോടെ എല്ലാം കഴിഞ്ഞു.

“എന്നാ പിന്നെ നമ്മക്ക് തൊടങ്ങാല്ലെ” പ്രസിഡണ്ട് കുഞ്ഞി കൃഷ്ണന്‍ നമ്പ്യാര്‍ എല്ലാവരോടുമായി പറഞ്ഞു. “രാമപ്പെര്ണ്ണാനെവിടെ... വിളി പെര്ണ്ണാനെ..”

എന്നാല്‍ പെരുവണ്ണാന്‍ വിളി കേള്‍ക്കുന്നുണ്ടായിരുന്നില്ല. തെയ്യങ്ങള്‍ പെരുവണ്ണാനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു... തിരിച്ചുവരാനാകാത്ത മറ്റൊരു ലോകത്ത്.....

(പുതിയോത്ര, പുതിയോതി എന്നിവ പുതിയ ഭഗവതിയുടെ തന്നെ വിളിപ്പേരുകളാണ്)

പെയിന്റിംഗ്: ധനരാജ് കീഴറ
ഫോട്ടോ: പ്രസാദ്

പുതിയ ഭഗവതിയെ നേരില്‍ കാണുവാന്‍ ഇവിടം സന്ദര്‍ശിക്കുക (കടപ്പാട്: കെ.എം.പ്രമോദ്)

Friday, October 05, 2007

ദൈവപ്പാതി (ഒന്നാം ഭാഗം)



എന്റെ പരദേവതേ, നീ തന്നെ എനിക്കൊരു വഴി കാണിച്ചു തരണേ... ഇന്നു വരെ ഒരു മൊടക്കൂല്ലാണ്ട് നിന്റെ കോലം കെട്ട്യാടിയില്ലെ ഞാന്‍... അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ചിതലരിച്ച മച്ച് നോക്കി രാമപ്പെരുവണ്ണാന്‍ നെടുവീര്‍പ്പിട്ടു. കളിയാട്ടങ്ങളൊക്കെ തുടങ്ങാന്‍ പോകുന്നു, ശരീരം മനസ്സു പറയുന്നിടത്തു നില്‍ക്കാതായി... ഇനി ഇങ്ങനെ എത്രനാള്‍.....

ഇക്കൊല്ലമെങ്കിലും പെണ്ണിനെ മംഗലം കയ്പിക്കണ്ടേ.... ചേയികുട്ടിയുടെ ശബ്ദം പെരുവണ്ണാനെ ഉണര്‍ത്തി.

എട്ന്നെടുത്തു കൊടുക്കാനാ പൊന്നും പണൂം... കാതിലും കയ്ത്തിലും എന്തെങ്കിലും പൊന്നിന്റെ തരി വേണ്ടെ... നാലാളെ വിളിച്ച് ചോറു കൊടുക്കേണ്ടെ... എന്റെ കയ്യിലൊന്നൂല്ലാന്ന് നിനക്കറീലെ ചേയികുട്ടി... രാമപ്പെരുവണ്ണാന്‍ യാന്ത്രികമായി പറഞ്ഞു..

എത്ര കൊല്ലായി ഇങ്ങള് തെയ്യം കെട്ടാന്‍ തൊടങ്ങീറ്റ്.. എന്തെങ്കിലും ഒരു കൊണം ങ്ങളെക്കൊണ്ട് ഈ കുടുംബത്തിനുണ്ടായിട്ട്ണ്ടാ... എല്ലാം എന്റെ യോഗന്നല്ലാതെ യെന്തു പറയാന്‍... കൊല്ലം തോറും എത്രയാള് ങ്ങളെ വിളിക്കാന്‍ വരുന്ന്... ഘോഷയാത്രക്കും, സമ്മേളനത്തിനും, പ്രകടനത്തിനും ഒക്കെ തെയ്യം കെട്ടാന്‍.. പോയിറ്റ്ണ്ടങ്കില് ചോയ്ച്ച പൈശ തരാന്ന് പറഞ്ഞിറ്റില്ലെ ഓറ്... ങ്ങക്ക് തെയ്യം കെട്ടാന്‍ ബയ്യെങ്കില്, മോത്തെഴ്തി കെട്ടിച്ചു കൊടുത്താ മതീന്ന് പറഞ്ഞില്ലെ അക്കൂട്ടര്... എന്റെ കാര്യോ പോട്ടെ, മംഗലപ്രായം കയിഞ്ഞ ഓള കാര്യെങ്കിലും ചിന്തിച്ചിനാ നിങ്ങള്... അവര് വിളിക്കുമ്പോ പോയാ എന്താ?? ചേയികുട്ടി വിടാനുള്ള ഭാവമില്ല.

ഇനി അതൊക്കെ പറഞ്ഞിറ്റെന്താ കാര്യം ചേയികുട്ടി... പരദേവതക്ക് നെരക്കാത്തതൊന്നും ഞാനിത്രേം കാലായിറ്റ് ചെയ്തിറ്റില്ല.. ആരു പറഞ്ഞാലും ചെയ്യാനും പോനില്ല.. ഞാന്‍ വെറും കോലക്കാരനല്ലാ.. ഇന്നാട്ടിലെ ജന്മാരിയാ*.. നീയതു മറക്കണ്ടാ... രാമപെരുവണ്ണാന്‍ പതുക്കെ മന്ത്രിച്ചു.

ജന്മാരി ജന്മാരീന്ന് പറഞ്ഞാ നിങ്ങളെ കൊടലെങ്ങനെയാ നെറയാ... ആ ചെക്കന്‍ പണിക്ക് പോയിറ്റില്ലെങ്കില്‍ കാണാരുന്നു, എങ്ങനാ കഞ്ഞി കുടിക്ക്വാന്ന്... അന്ന്‍ ആ സായ്പിനെ കൂട്ടി വന്ന വിശ്വന്‍ മാഷ് പറഞ്ഞതെങ്കിലും കേട്ടൂടായിരുന്നോ... ഒന്നും വേണ്ടാ ആ സായ്പിന്റെ കൂടെ പാരീസില്‍ പോയാ മതീന്ന് പറഞ്ഞിട്ടില്ലെ. എല്ലം മാഷ് ശരിയാക്കി തരൂന്നും പറഞ്ഞതല്ലെ. ഇന്നാട്ടില്‍ വേറെ കോലക്കാരില്ലാഞ്ഞിട്ടല്ലല്ലോപ്പാ ഈട തന്നെ ഓറ് വന്നത്. അന്നെങ്കിലും ഒന്ന് മൂളീനെങ്കില് എന്റെ ഓള കാര്യെങ്കിലും ഒത്തേനെ.. ചേയികുട്ടിയുടെ ഒച്ച പൊങ്ങാന്‍ തുടങ്ങി.

നിര്‍ത്തുന്നുണ്ടോ ചേയി നീ... എത്രോട്ടം ഇതിനെല്ലാം ഞാന്‍ സമാധാനം പറഞ്ഞതാ.. പെരുവണ്ണാന്‍ വിഷമത്തോടെ പറഞ്ഞു.

ന്നാ നിങ്ങളൊരു കാര്യം ചെയ്യ്. കളിയാട്ടത്തിന്റെ നെല്ലളവിനിനി കൊറച്ച് ദിവസല്ലെ ഉള്ളൂ.. അന്നടയാളം വാങ്ങുമ്പോ കോള് കൂട്ടിത്തരാന്‍ പറ... അത്രക്കെങ്കിലുമാകട്ടെ...ചേയികുട്ടി വഴി പറഞ്ഞു.

ഞാനിന്നുവരെ കണക്കു പറഞ്ഞ് കോളു വാങ്ങീറ്റ്ല... ഓറ് തരുന്നത് വാങ്ങ്വല്ലാതെ.. 50 കൊല്ലായി ഞാന്‍ കെഴക്കേകാവിലെ പുതിയോത്ര കെട്ടാന്‍ തൊടങ്ങീറ്റ്.. ഇനിയാ കണക്കു പറയേണ്ടെ... പെരുവണ്ണാന്‍ പായില്‍ നിന്നും എഴുന്നേറ്റ് ഇറയത്തേക്ക് നടന്ന് ബീഡിക്കു തീ കൊളുത്തി.

ഞാമ്പറേന്നത് മതിയാക്കി... എന്നെ പേടിച്ച് എഴുന്നേറ്റ് പോണ്ടപ്പാ... എന്റെ സങ്കടം നിങ്ങളോടല്ലാതെ പിന്നെ ഞാനാരോടാ പറയേണ്ടെ... ചേയികുട്ടി കരച്ചിലിന്റെ വക്കത്തെത്തി..

പെരുവണ്ണാന്‍ ബീഡി ആഞ്ഞു വലിച്ചു മുറ്റത്തേക്കിറങ്ങി... . ദൂരെ കുന്നിന്‍ ചരിവില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കാം.

ചേയികുട്ടി പറഞ്ഞതിലും കാര്യമില്ലെ... അവളുടെ സങ്കടം ആരോടു പറയാന്‍... അവളുടെ പതിനഞ്ചാം വയസില്‍ മംഗലം കയിച്ച് കൂട്ടികൊണ്ടുവന്നതല്ലെ. അന്നു മുതലിന്നു വരെ അവള്‍ക്കൊരു സമാധാനവും സുഖവും കിട്ടിട്ടുണ്ടാവില്ല. അന്നൊക്കെ വല്യ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കളിയാട്ടം കഴിഞ്ഞാല്‍ മോശമല്ലാത്ത കോള് കിട്ടും. പിന്നെ വേടന്‍ കെട്ടിയാലും, വിഷൂന്ന് പോയാലും, മുത്തപ്പന്‍ കെട്ട്യാലും കൊറച്ച് നെല്ലും കിട്ടും. കൊല്ലത്തോട് കൊല്ലം ഉണ്ണണ്ട അരി അതു കുത്തിയാ കിട്ടും. തെയ്യം കെട്ടും, മുഖത്തെഴുത്തും അല്ലാതെ മറ്റൊരു പണീം പഠിച്ചതുമില്ല, പഠിക്കണമെന്നു തോന്നിയതുമില്ല. അല്ലെങ്കിലും അക്കാലത്ത് പെരുവണ്ണാന്മാര്‍ തെയ്യം കെട്ടലല്ലാതെ മറ്റെന്തു ചെയ്യാന്‍. ദേവസ്വത്തിന്റെ സ്വത്തൊക്കെ പോയതോടെയാ എല്ലാം മാറിയതെന്ന് തോന്നീറ്റ്ണ്ട്.

അല്ലെങ്കിലും മറ്റുള്ള പെരുവണ്ണാന്മാരുടെ വഴിക്ക് താന്‍ നടന്നില്ലല്ലോ. ഏഷ്യാഡിനു തെയ്യം കെട്ടാന്‍ കോറോത്തെ ഒതേനപ്പെരുവണ്ണാനും, തെക്കേലെ കണ്ണന്‍ പണിക്കറും പോയപ്പോ താന്‍ മാത്രല്ലെ പോകാണ്ടിരുന്നെ. പാരീസിലും, ലണ്ടനിലുമൊക്കെ എത്ര എത്ര പരിപാടിക്ക് ആ മാഷ് വന്നു വിളിച്ചു‍‍.... എന്തിനധികം, എത്ര വട്ടം പാര്‍ട്ടിക്കാര്‍ ജാഥയില്‍ തെയ്യം കെട്ടി കൊടുക്കാന്‍ പറഞ്ഞു. എത്ര സായ്പന്മാര്‍ തെയ്യം കാണാന്‍ വന്നു... രാമപ്പെരുവണ്ണാന്റെ തെയ്യത്തിനെപ്പോഴും ആളു കൂടുമല്ലൊ.

എന്നിട്ടും പരദേവതേന്റെ മുമ്പിലല്ലാതെ തെയ്യം കെട്ടാന്‍ നിന്നില്ലല്ലോ അടിയന്‍. അതാണോ ഭഗവതീ എന്നെ നീ ഒന്നിനും കൊള്ളാത്തവനെപ്പോലെ ആക്കിയത്? ബീഡിയിലെ അവസാന പുകയും വലിച്ച് പെരുവണ്ണാന്‍ അകത്തേക്ക് നടന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് രാ‍മപ്പെരുവണ്ണാന്‍ കിടന്നു.

രാമപ്പെരുണ്ണാനില്ലെ ഈടാ... മുറ്റത്തു നിന്നും ആരോ വിളിച്ചു ചോദിക്കുന്നു. നേരം പുലര്‍ന്നതേയുള്ളൂ.. അപ്പോഴേക്കും ആരാണപ്പാ വന്നത്.. അതിശയപ്പെട്ട് രാമപ്പെരുവണ്ണാന്‍ മുറ്റത്തേക്കിറങ്ങി.

ഓ ഇതാര് ഗോപലനോ? എന്താ ഈ വയിക്കൊക്കെ??? പെരുവണ്ണാന്‍ ലോഹ്യം പറഞ്ഞു. കളിയാട്ടകമ്മിറ്റി മെമ്പറാണ് ഗോപാലന്‍.

പെരുവണ്ണാനോടൊരു കാര്യം പറയാന്‍ വന്നതാ.. നാളെ കാവില് കളിയാട്ട കമ്മിറ്റി മീറ്റിംഗുണ്ട്. കളിയാട്ടത്തിനിനി കുറച്ചു ദിവസല്ലെ ഉള്ളൂ... എന്തോ പ്രധാന കാര്യം നിങ്ങളോട് നേരിട്ട് കമ്മിറ്റിക്കാര്‍ക്ക് പറയാനുണ്ട്.. അതുകൊണ്ട് നാളെ വൈകുന്നേരം 5 മണിക്ക് കാവിലെത്തണം.

ഊയ്യന്റപ്പാ... എന്താകാര്യം. പെരുവണ്ണാന് ആധിയായി. ഇന്നുവരെ കമ്മിറ്റിക്കാര്‍ തന്നെ യോഗത്തിനു വിളിച്ചിട്ടില്ല. ഇതിപ്പോ... എന്റെ പരദേവതേ.. പെരുവണ്ണാന്‍ അറിയാതെ വിളിച്ചു പോയി.

കാര്യമൊക്കെ പ്രസിഡണ്ട് കുഞ്ഞികിട്ടന്‍ കൈക്കോറ് നിങ്ങളോടു പറയും. നിങ്ങള് നാള ആട വന്നാ മതി.. ഗോപാലന്‍ സംഭാഷണം അവസാനിപ്പിച്ചു.

കാവില്‍ പെരുവണ്ണാന്‍ കൃത്യ സമയത്തു തന്നെ ഹാജരായി. അപ്പോഴേക്കും കമ്മിറ്റി ഭാരവാഹികളും, കാവിലെ കാരണവന്മാരും എത്തിയിരുന്നു. മുഖവുരയൊന്നും കൂടാതെ കമ്മറ്റി പ്രസിഡണ്ട് കാര്യം പറഞ്ഞു. രാമപ്പെരുണ്ണാന്റെ തെയ്യത്തിനു തീരെ ഉശിറില്ല, അങ്ങനെ ആയ പറ്റൂല്ല... അതുകൊണ്ട് തെയ്യം ഇക്കൊല്ലം മറ്റാരെങ്കിലും കെട്ടണം, അതിനുള്ള ഏര്‍പ്പാട് പെരുണ്ണാന്‍ തന്നെ ഉണ്ടാക്കണം...

ഓ അടിയന്‍... പെരുവണ്ണാന് വാക്കുകള്‍ കിട്ടാതായി... എങ്ങിനെ ഒക്കെയോ വാക്കുകള്‍ പുറത്തു വന്നു.... തമ്പുരാക്കന്മാരെന്താ പറഞ്ഞു വരുന്നതെന്ന് അടിയനൊട്ടും തിരിഞ്ഞിറ്റ്ല്ല.. ഇന്നു വരെ ഇവ്ടുത്തെ അടിയന്തിരത്തിനടിയനൊരു മുട്ടും വര്ത്തീറ്റ്ലല്ല... ഇതു വരെ ഒരു തോറ്റം ചൊല്ലുമ്പം പോലും അടിയന് പിഴ്ച്ചിറ്റ്ണ്ടോ... കോലം കെട്ട്യപ്പൊ ചുവടെ തെറ്റീറ്റ്ണ്ട... പിന്നെന്താ തമ്പിരാക്കള്‍ക്കിപ്പോ ഇങ്ങനൊരു ചിന്ത...

ഇതെന്തു ബിശ്യാ പെര്ണ്ണാന്‍ പറയുന്നെ... സെക്രട്ടറിയാണിത്തവണ സംസാരിച്ചത്. പെരുവണ്ണാന്‍ പറയുന്നതു പോലെയൊന്നുമല്ല സംഗതികള്‍... നിങ്ങക്കെത്ര വയസ്സായി. നിങ്ങളെ പ്രായത്തിലുള്ളോരൊന്നും ഇപ്പൊ തെയ്യം കെട്ടുന്നില്ല. പിന്നെ പുതിയ തലമുറയൊക്കെ വരണ്ടെ... ഇനി പെര്ണ്ണാനധിക കാലമുണ്ടാ... സെക്രട്ടറി കമ്മിറ്റിയുടെ നയം വ്യക്തമാക്കി..

പെരുവണ്ണാനൊന്നും മനസ്സിലായില്ല, ഇതെന്തിനുള്ള പുറപ്പാടാ... ഞാനില്ലെങ്കില്‍ പിന്നാരു തെയ്യം കെട്ടും. പാര്‍ട്ടിയുമായി നടക്കുന്ന മകനോ... ഇതുവരെ ഒരു വേടന്‍ പോലും ഓന്‍ കെട്ടിയിട്ടില്ല. പിന്നെ ആരാ ഉള്ളെ... മൂത്ത മോളുടെ മോന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിനു... ആകെ ഇനി അവകാശിയായി അവനേ ഉള്ളൂ.. ഇല്ലേല്‍ പുറത്തു നിന്നാരെയെങ്കിലും കൂലിക്കു കൊണ്ടുവരേണ്ടി വരും... ഇന്നുവരെ അങ്ങിനെയൊരവസ്ഥ വന്നിട്ടില്ലല്ലോ പരദേവതേ... പെരുവണ്ണാന്റെ ഉള്ളില്‍ ചിന്തകള്‍ മിന്നിമാഞ്ഞു.

എന്താ പെരുവണ്ണാന്‍ മിണ്ടാതിരിക്കുന്നെ... പ്രസിഡണ്ട് നമ്പ്യാര്‍ പെരുവണ്ണാനോടായി ചോദിച്ചു.

അടിയനൊരാഗ്രഹുണ്ട്... അതിനു തമ്പിരാക്കന്മാര്‍ എതിരു നിക്കരുത്... ഞാനീട പുതിയോത്ര കെട്ടാന്‍ തുടങ്ങീറ്റ് 59 കൊല്ലായി... ഒരു കൊല്ലം കൂടി അടിയനെ തന്നെ പുതിയോത്ര കെട്ടാന്‍ വിടണം. നാല്പത്തേഴിലെ സമരം കൊടുമ്പിരികൊള്ളുമ്പഴാ ആദ്യായി അടിയന്‍ പുതിയോത്ര കെട്ട്യത്. ഇതിപ്പൊ 2007 ആണല്ലോ... ഒരൊറ്റക്കൊല്ലം കൂടി അടിയന് പുതിയോത്രക്കോലം കെട്ടണം. അതു കയിഞ്ഞാല്‍ അടുത്ത കൊല്ലം മോളെ മോനെ കൊണ്ട് കെട്ടിക്കാ... ഓനീ മേടം വന്നാ പതിനഞ്ച് വയസ്സാവും. ഇക്കൊല്ലം പത്തിലാ.. അതോണ്ടടുത്ത കൊല്ലം തീര്‍ച്ച്യായിറ്റും അടിയന്‍ കുഞ്ഞീനെകൊണ്ട് കെട്ടിക്കാ... മറുത്തൊന്നും പറയല്ലെ....

കമ്മറ്റിക്കാര്‍ മുഖത്തോടു മുഖം നോക്കി. ഇനിയെന്തു ചെയ്യും. പ്രസിഡണ്ട് എല്ലാവരോടുമെന്ന നിലയില്‍ ഒരഭിപ്രായം പറഞ്ഞു. അപ്പൊ ഇക്കൊല്ലം കൂടി പെരുവണ്ണാന്‍ തന്നെ കെട്ടട്ടല്ലെ?? പാതി മനസ്സോടെ എല്ലാവരും സമ്മതിച്ചു.

അപ്പോ അടിയനങ്ങോട്ട് വിട കൊള്ളട്ടെ.. പെരുവണ്ണാന്‍ കൈകൂപ്പി, എല്ലാവരെയും വന്ദിച്ചു തലകുനിച്ചു.

എന്നാപ്പിന്നങ്ങനാവട്ടെ... പ്രസിഡണ്ട് തലകുലുക്കി... ഇക്കൊല്ലം ഗംഭീരാക്കണം കളിയാട്ടം.. അതു മറക്കേണ്ട... തിരുവനന്തപുരംകാരുടെ നാടകവും, ഗംഭീര അടിയറ*യും കളിയാട്ടത്തിനുണ്ട്... അപ്പൊ ഇനി നെല്ലളവിനു കാണാം പെരുവണ്ണാനെ... (തുടരും)

(പെയിന്റിംഗ്: ധനരാജ് കീഴറ)

*‍ജന്മാരി = ഒരു പ്രത്യേക സ്ഥലത്തെ/ഗ്രാമത്തിലെ/പ്രദേശത്തെ തെയ്യം കെട്ടാനും, ആചാരങ്ങള്‍ അനുഷ്ഠിക്കാനും അധികാരപ്പെട്ട ആള്‍.
* അടിയറ= കാഴ്ച വരവ്

Tuesday, October 02, 2007

ബ്ലോഗിംഗ് - മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി

മുഖ്യധാരാ മാധ്യമങ്ങള്‍ ബ്ലോഗിംഗിനെ ഗൌരവത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ നല്ലൊരു ലേഖനം വന്നതിനുശേഷം ഒരു പാട് നവബ്ലോഗര്‍മാര്‍ രംഗത്തെത്തുകയുണ്ടായി. ബ്ലോഗുകളെ കുറിച്ച് കഴിഞ്ഞ മാസം മാധ്യമം വാരികയിലും, സമകാലിക മലയാളം വാരികയിലും രണ്ടു നല്ല ലേഖനങ്ങളും വരികയുണ്ടായി. കഴിഞ്ഞ മാസം മാതൃഭൂമി വരാന്തപ്പതിപ്പില്‍ വിക്കി മലയാളത്തെക്കുറിച്ചും മുഴുനീള ഫീച്ചര്‍ വരികയുണ്ടായി.

അതിനാക്കളുപരി ഇത്തവണ മാതൃഭൂമി കവര്‍സ്റ്റോറി തന്നെ എഴുതിയിരിക്കുന്നു. കൂടാതെ വിശാലന്റെയും, വി.കെ.ആദര്‍ശിന്റെയും, കുറിഞ്ഞി ഓണ്‍‌ലൈനിലെയും, റാം മോഹന്‍ പാലിയത്തിന്റെയൂം പോസ്റ്റുകള്‍, ബ്ലോഗ് ട്യൂറ്റോറിയല്‍ എന്നിവയും.. വായനക്കു പകരം ബ്ലോഗന എന്നൊരു പുതിയ വാക്കും ഉണ്ടായിരിക്കുന്നു...

1. ഇതാ കവര്‍



2. ഇതു വിശാലനുമായി മനില സി.മോഹന്‍ ഓണ്‍‌ലൈനില്‍ നടത്തിയ ഇന്റര്‍വ്യൂ.. ബ്ലോഗിംഗ്, ജനാധിപത്യം, മാധ്യമം.. ഇവിടെ മുഴുവന്‍ അഭിമുഖവും വായിക്കാം എന്റെ ഉപാസന സ്കാന്‍ ചെയ്തു പോസ്റ്റിയത്...


3. വിശാലന്റെ ഒരു സെപ്തംബര്‍ 16ന്റെ ഓര്‍മ്മക്ക് ‍


4. വി.കെ ആദര്‍ശിന്റെ ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴിയിലൂടെ


5. വി.കെ.ആദര്‍ശീന്റെ വരൂ നമുക്ക് ബ്ലോഗിംഗ് തുടങ്ങാം... അതു ബ്ലോഗില്‍ കാണാനില്ല.. ബ്ലോഗിംഗിനെക്കുറിച്ച് നാല്ലൊരു സചിത്ര ടൂറ്റോരിയലാണിത്. പക്ഷെ മലയാളം എഴൂത്തുപകരണങ്ങളെക്കുറിച്ച് ഇതില്‍ വേണ്ടത്ര പ്രതിപാദിച്ചു കാണുന്നില്ല. അതു കൂടി ഉണ്ടായിരുന്നേല്‍ പെര്‍ഫെക്ട് ആയേനെ..

6. കുറിഞ്ഞി ഓണ്‍‌ലൈനിലെ ചാരായ നിരോധനവും കണ്ടുപിടുത്തങ്ങളും


7. റാം മോഹന്‍ പാലിയത്തിന്റെ മാര്‍കേസിന്റെ മലയാളി പിതാവ്


ഇത്തവണത്തെ മാതൃഭൂമി ശരിക്കും ബ്ലോഗ് ഭൂമിയായിരിക്കുന്നു.... നമുക്കഭിമാനിക്കാം... മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ യൂണികോ‍ഡിന്റെയും, ബ്ലോഗിന്റെയും വഴിയെ വരുന്നു...

ഒരൊറ്റ സ്വകാര്യദു:ഖം മാത്രം.. നമ്മുടെ വക്കാരിയെ മാതൃഭൂമി പക്കാരിയാക്കി കളഞ്ഞു... മാതൃഭൂമിക്ക് കാക്കത്തൊള്ളായിരം ഇമ്പോസിഷന്‍ (കട: വക്കാരി)

Wednesday, September 26, 2007

കാവേരി

ഇനി നമുക്ക് ഓപണ്‍ സോഫ്റ്റ്വെയര്‍ കാവേരി പരിചയപ്പെടാം
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’യ്ക്കു ശേഷം പുറത്തിറക്കിയ പ്രധാന സോഫ്റ്റ്വെയറാണ് കാവേരി ഓപണ്‍ സോഫ്റ്റ്വെയര്‍. യുണീകോഡ് ഫോണ്ടുകളാണ് കാവേരിയില്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രധാനമായും വേഡ് പ്രോസസിംഗ് ഉദ്ദേശിച്ചിട്ടാണിതു പുറത്തിറക്കിയത്. മലയാളീകരിച്ചതും, പ്രാദേശികമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതുമായ ഓപണ്‍ ഓഫീസ് കൂടാതെ മലയാളത്തിലുള്ള സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം തര്‍ജ്ജമാ സഹായി, ഇംഗ്ലീഷ് മലയാളം ഔദ്യോഗിക ഭാഷാ പദാവലി, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കുമുള്ള ട്രാന്‍സ്ലിറ്ററേഷന്‍ സഹായി എന്നിവയും കാവേരിയില്‍ അടങ്ങിയിരിക്കുന്നു.
മലയാളം ഓപണ്‍ ഓഫീസ് കേരളത്തിലെ ഇ ഗവേര്‍ണന്‍സ് പരിപാടികള്‍ക്ക് ആക്കം കൂട്ടുന്നതിനായാണ് ഈ സോഫ്റ്റ്വെയര്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതുപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ ആയത് കാര്യമായെടുത്തിട്ടില്ലെന്നത് ഖേദകരമാണ്.

നാം സാധാരണ രീതിയില്‍ മൈക്രോസോഫ്റ്റ് വേര്‍ഡു പോലുള്ള വേര്‍ഡ് പ്രോസസിംഗ് സോഫ്റ്റ്വെയറിനേക്കാളും ഒട്ടനവധി പ്രത്യേകതകളും, ഗുണങ്ങളുമുള്ളതാണ് ഓപണ്‍ ഓഫീസ് എന്ന് നിങ്ങള്‍ക്കറിയാമല്ലൊ. കാവേരിയുടെ കൂടെ ലഭ്യമാവുന്ന മലയാളം ഓപണ്‍ ഓഫീസില്‍ എല്ലാവിധ സന്ദേശങ്ങളും, സംഭാഷണങ്ങളും മലയാളത്തിലാണെന്നുള്ളത് ഏതൊരു ഭാഷാപ്രേമിക്കും അഭിമാനിക്കാവുന്നതാണ്. ഫയലിനു പകരം രേഖയെന്നും, ന്യു എന്നതിനു പകരം പുതിയതെന്നൊക്കെ കാണുമ്പോള്‍ സ്ഥിരമായി മൈക്രോസോഫ്റ്റ് വേര്‍ഡുപയോഗിച്ച് ശീലിച്ചവര്‍ ആദ്യം അമ്പരക്കുമെങ്കിലും, സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നത് എന്റെ അനുഭവമാണ്. പ്രിന്റ് പ്രിവ്യു എന്നത് താളിന്റെ മുന്‍‌കൂര്‍ ദൃശ്യം എന്നൊക്കെ കാണുമ്പോള്‍ ആരും പകച്ചു പോകുമല്ലൊ. യൂസര്‍ ഇന്റര്‍ഫേസ് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും, തിരിച്ചും മാറ്റാന്‍ വളരെ എളുപ്പവുമാണ്.
ഓപണ്‍ ഓഫീസ് റൈറ്റര്‍ എന്ന ഒരൊറ്റ സോഫ്റ്റ്വെയറില്‍ തന്നെ മൈക്രോ സോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍ പോയന്റ്, ആക്സസ് എന്നിവയ്ക്കു സമാനമായ അപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നത് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മറ്റുള്ളവയേക്കാള്‍ എത്രമാത്രം മുന്നിലാണെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ്.
ഈ അപ്ലിക്കേഷനിലെ ഉപകരണങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തന സഹായി, മലയാളം സ്പെല്‍ചെക്കറിനു സമാനമായ ലിപി വിന്യാസ പരിശോധന, ഇന്ത്യന്‍ ഭാഷാന്തരം മുതലായവ ലഭ്യമാണ്. നാം പലപ്പോഴും ബ്ലോഗെഴുതുമ്പോഴും മറ്റും ഉണ്ടാകുന്ന സംശയ നിവാരണത്തിന് ഈ ഉപകരണങ്ങള്‍ വളരെയധികം പ്രയോജനപ്പെടുമെന്നതില്‍ തര്‍ക്കമില്ല. മലയാളത്തിലെ മുഴുവന്‍ പദാവലിയും ഉള്‍പ്പെടുന്ന ഒരു ഭാഷ നിഘണ്ടു നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
ഈ അപ്ലിക്കേഷനകത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്ത വാക്കുകള്‍ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കും, തിരിച്ചും ട്രാന്‍സ്‌ലിറ്ററേഷന്‍ ചെയ്യാന്‍ സാധിക്കും. പെരിങ്ങോടന്റെ മൊഴി കീമാന്‍ വളരെ ഭംഗിയായി ഇതിനകത്ത് പ്രവര്‍ത്തിക്കുമെന്നുള്ളത് ബ്ലോഗിംഗ് രംഗത്തുള്ളവര്‍ക്ക് ആഹ്ലാദദായകമായ വാര്‍ത്തയാണ്. ഇത്തരം ഫോണറ്റിക്ക് അപ്ലിക്കേഷന്‍ കൂടാതെ ഇന്ത്യാ ഗവണ്‍‌മെന്റ് നിര്‍ദ്ദേശിക്കുന്ന ഇന്‍സ്ക്രിപ്റ്റ് രീതി അവലംബിക്കുന്ന ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ടൈപ്പ് ചെയ്തെടുക്കുന്ന രേഖകള്‍ ഓപണ്‍ ഓഫീസ് രേഖയായോ, മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റായോ, പിഡി‌എഫ് ആയോ, റിച്ച് ടെക്സ്റ്റ് ഡോക്യുമെന്റ് തുടങ്ങിയ മറ്റേതെങ്കിലും ഫോര്‍മാറ്റിലോ സേവ് ചെയ്യാമെന്നുള്ളതും തിളക്കമാര്‍ന്നൊരു പ്രത്യേകതയാണ്.
ഓപണ്‍ ഓഫീസില്‍ ബോഷറുകള്‍, ന്യൂസ് ലെറ്ററുകള്‍, പരസ്യങ്ങള്‍ തുടങ്ങിയ ഉണ്ടാക്കാനുതകുന്ന നിരവധി ചിത്രരചനാ ടൂളുകള്‍ ലഭ്യമാണ്. ഓപണ്‍ ഓഫീസ് രേഖകള്‍ക്കകത്ത് ചിത്രങ്ങള്‍ മാത്രമല്ല വിവിധ ഫോര്‍മാറ്റുകളിലുള്ള പാട്ടുകളും, വീഡിയോ-സിനിമകള്‍ പോലും ‘തിരുകാന്‍’ സാധിക്കുന്നുവെന്നത് ചില്ലറ കാര്യമല്ലെന്നു തോന്നുന്നു.
കാവേരി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ സാധിക്കും. http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ ലഭിക്കുന്ന സെറ്റ് അപ്പ് ഫയല്‍ റണ്‍ ചെയ്താല്‍ മാത്രം മതിയാകും. ഇവ നൂ ജിപില്‍ (GNU GPL) ലൈസന്‍സ് അധിഷ്ഠിതമാണ്. കാവേരിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള നിവാരണങ്ങള്‍ ഇന്റലി അസിസ്റ്റന്റില്‍ ലഭ്യമാണ്. കച്ചവടപരമായ ഉദ്ദേശമില്ലാതെ ആര്‍ക്കും കാവേരിയുടെ പകര്‍പ്പുകളെടുത്ത് വിതരണം ചെയ്യാവുന്നതാണ്. ഇതിന്റെ പൂര്‍ണ്ണമായ അവകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
കാവേരിയുടെ ഭാവി പരിപാടികളില്‍ എല്ലാ ഭാഷാപ്രേമികളായ വ്യക്തികളുടെയും സഹായം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മലയാള പരിഭാഷ, ലിപി പരിശോധനാ സഹായി മുതലായവ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി നിങ്ങള്‍ക്കുള്ള സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളത്തെ അറിയിച്ചാല്‍ അവ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പൊ ഇനി താമസിക്കണ്ട, എത്രയും വേഗം കാവേരിയിലേക്ക് മാറാം...

Saturday, September 22, 2007

നിളയെ പരിചയപ്പെടാം

കമ്പ്യൂട്ടറിലൂടെ മലയാ‍ളം എഴുതാനും വായിക്കാനും നിലവില്‍ നിരവധി സോഫ്റ്റ്വെയറുകള്‍ ഉണ്ടല്ലൊ. എന്നാല്‍ യുണികോഡിന്റെ ആവിര്‍ഭാവത്തോടുകൂടി കമ്പ്യൂട്ടറില്‍ മലയാളമെഴുതുന്നതിനു പുതിയ ചില എഴുത്തുപകരണങ്ങള്‍ അത്യാവശ്യമായി വന്നു. സിബു സി ജെയുടെ വരമൊഴി, പെരിങ്ങോടന്റെ മൊഴി, ഇലമൊഴി തുടങ്ങിയവയാണ് ഈ രംഗത്തിപ്പോള്‍ നിലവിലുള്ള പ്രധാന എഴുത്തുപകരണങ്ങള്‍. ‍

യുണികോഡ് വരുന്നതിനു മുമ്പും പിമ്പും ഡിടിപി രംഗത്ത് പ്രധാനമായി ഉപയോഗിച്ചു വരുന്നത് ഐഎസ്‌എം ആയിരുന്നു, അതിനുപയോഗിച്ചു വരുന്ന കീ ബോര്‍ഡ് ലേ ഔട്ട് ഇന്‍സ്ക്രിപ്റ്റും. ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡിനുള്ള ഏറ്റവും പ്രധാനമായ ആകര്‍ഷണം ഏത് ഭാഷയായാലും കീ ബോര്‍ഡ് ലേ ഔട്ട് മാറില്ലെന്നുള്ളതായിരുന്നു. ഈ കീബോര്‍ഡ് പരിശീലിച്ചവര്‍ ബ്ലോഗിംഗ് രംഗത്തേക്കു കടന്നു വരുമ്പോള്‍ ഫൊണറ്റിക് കീ ബോര്‍ഡ് ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരാവുന്നതു മൂലം ടൈപ്പിംഗിനു പ്രശ്നങ്ങളുണ്ടാകുന്നു. ഒരു കീ ബോര്‍ഡ് ലേ ഔട്ട് പരിശീലിച്ചയാള്‍ മറ്റൊരു കീ ബോര്‍ഡ് ലേ ഔട്ടിലേക്കു മാറുക വളരെ ശ്രമകരമാണ്. വീണ്ടും ഡി ടി പി ജോലികള്‍ ചെയ്യുമ്പോള്‍ തിരിച്ചു ഇന്‍സ്ക്രിപ്റ്റിലേക്ക് പോകേണ്ടതായി വരുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇതിനുള്ള ഏക പരിഹാരം ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ലേ ഔട്ടുള്ള മലയാളം യൂണികോഡ് എഴുത്തുപകരണം ഉപയോഗിക്കുക എന്നുളളതാണല്ലൊ.


ഇതിനായി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’ എന്നൊരു സോഫ്റ്റ്വെയര്‍ 2004ല്‍ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നാണ്. പൊതുജനങ്ങള്‍ക്ക് ഇവ സൌജന്യമായി http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി 2007ല്‍ കാവേരിയൊന്നൊരു സൌജന്യ മലയാളം ഓപണ്‍ സോഫ്റ്റ്വെയര്‍ പാക്ക് കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇവയെ എന്നാ‍ലാവും വിധം പരിചയപ്പെടുത്തുക എന്നുള്ളതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.


നിളയില്‍ യുണികോഡ് ഫോണ്ടുകള്‍, ഇന്‍സ്ക്രിപ്റ്റ് / ഫോണറ്റിക് കീബോര്‍ഡ് ഡ്രൈവറുകള്‍, ഔദ്യോഗിക മലയാളം നിഘണ്ടു, ASCIIല്‍ നിന്നും യുണികോഡിലേക്കുള്ള കണ്‍‌വര്‍ട്ടര്‍, മലയാളം സോര്‍ട്ടിംഗ് എന്നിവ ലഭ്യമാണ്.
കാവേരിയില്‍ മലയാളം ഓപണ്‍ ഓഫീസ്, മലയാളം സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം വിവര്‍ത്തന സഹായി, വിവിധ ഭാഷാ കീ ബോര്‍ഡുകള്‍, ഇന്ത്യന്‍ ഭാഷകളിലേക്കുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ തുടങ്ങിയവയുണ്ട്.
ആദ്യം നമുക്ക് നിള പരിചയപ്പെടാം...

നിള സൌജന്യമായി ലഭ്യമാകുന്നത് http://www.clickeralam.org/ എന്ന വെബ്‌സൈറ്റിലൂടെയാണ്... ഡൌണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പായി താങ്കളുടെ വിവരങ്ങള്‍ നല്‍കണമെന്നു മാത്രം... നിള പാക്കേജില്‍ നമുക്ക് ലഭിക്കുന്നത് നിള കലണ്ടര്‍, നിള കണ്‍‌വര്‍ട്ടര്‍, നിള എഡിറ്റര്‍, നിള കീ ബോര്‍ഡ്, നിള വെബ് ലിങ്കര്‍ എന്നിവയാണ്.

നിള കലണ്ടര്‍ 2000 വര്‍ഷത്തേക്കുള്ളതാണ്. എഡി 1000 മുതല്‍ എഡി 2999 വരെയുള്ള കലണ്ടറാണിത്.



രണ്ടാമതായുള്ളത് നിളകണ്‍‌വര്‍ട്ടറാണ്. നിങ്ങള്‍ മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫയലുകള്‍ യൂണികോഡിലേക്ക് മാറ്റാന്‍ ഇതു സഹായിക്കുന്നു.

നിള എഡിറ്റര്‍ വളരെ ലളിതമായ ഒരു എഴുത്തുപകരണമാണ്. ഇതുപയോഗിച്ച് ഏതൊരാള്‍ക്കും മലയാളം എഴുതാന്‍ സാധിക്കുന്നു. ഏറ്റവും മുകളിലുള്ള കീബോര്‍ഡില്‍ കാണുന്ന അക്ഷരങ്ങളിക് ക്ലിക്ക് ചെയ്താല്‍ മാത്രം മതി, ടൈപ്പിംഗ് സ്പീഡില്ലാത്ത ഏതൊരാള്‍ക്കും മലയാളമെഴുതാന്‍ സാധിക്കുന്നു. ടൈപ്പിംഗ് അറിയുന്നവര്‍ക്ക് 2 തരം കീ ബോര്‍ഡ് ലേ ഔട്ടുകള്‍ ലഭ്യമാണ്. ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും.



നിള കീ ബോര്‍ഡ് ഐ.എസ്.എം മിനു സമാനമായ സോഫ്റ്റ്വെയറാണ്. പ്രസ്തുത കീ ബോര്‍ഡ് ഡ്രൈവര്‍ ഉപയോഗിച്ച് കീ പാഡ്, ഓപണ്‍ ഓഫീസ് മുതലായവയില്‍ നമുക്കു മലയാളം അനായാസം ടൈപ്പു ചെയ്തെടുക്കാം. ഇവിടെയും ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും ഓപ്ഷനുകള്‍ ലഭ്യമാണ്.


നിള വെബ് ലിങ്കില്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ സൈറ്റുകളുടെ വിലാസങ്ങള്‍ ലഭ്യമാണ്. സര്‍ക്കാര്‍ വകുപ്പുകളുടേതു കൂടാതെ, വിവിധ കേന്ദ്ര-പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ് വിലാസങ്ങള്‍ അടങ്ങിയിരിക്കുന്നു.

കുളി

എടുത്തു ‘ചാട്ടം’






ജലസമാധി












Wednesday, September 05, 2007

ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം


നൃത്തം ചെയ്ത് എന്റെ കാലുകള്‍ തളരാന്‍ തുടങ്ങിയിരുന്നു. ചെവികളില്‍പാട്ടും മേളവും അലയടിക്കുന്നു. ചുറ്റും ആരൊക്കെയൊ കൈകൊട്ടുന്നുണ്ട്. പക്ഷെനഴ്സാന്റി വന്ന് തട്ടി ഉണര്‍ത്തിയപ്പോള്‍ മാത്രമാണ് അതൊരുസ്വപ്നമായിരുന്നെന്ന് ഞാനറിഞ്ഞത് .. അവര്‍ തരുന്ന ഗുളികകള്‍ കഴിച്ചുതന്നെയാണ് ഞാന്‍ ഉറങ്ങിപ്പൊയതും.. എനിക്കിപ്പൊ സ്വപ്നവും യാഥാര്‍‌ഥ്യവുംഒന്നുമില്ല... എപ്പൊഴും ഒരു മയക്കം മാത്രം ...


ഞാനിവിടെ വന്നിട്ട് ഒരു മാസമാകാന്‍ പോകുന്നു. ഇവിടം വല്ലാതെ ബോറടിച്ചുതുടങ്ങി. മിണ്ടാനും പറയാനും ആരുമില്ലല്ലൊ. സ്കൂളും വീടും എല്ലാം കാണാന്‍തോന്നുന്നു.. ഇനി കൂട്ടുകാര്‍ ഒക്കെ ഇനി എന്നോട് മിണ്ടുമോ ആവൊ.. കണ്ടാല്‍ അവരെന്നെ തിരിച്ചരിയുമോ? ഗുളികകളൊക്കെ കഴിച്ച് ഞാനാകെ വല്ലാതായിരിക്കുന്നു. ദേഹം ചീര്‍ത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പൊ ഞാന്‍ കണ്ണാടിയിലും നോക്കാറില്ല, എന്റെ രൂപം കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ ഇഷ്ടമല്ല.. കണ്ണാടി തച്ചുടക്കാന്‍ തുടങ്ങിയപ്പോഴാണല്ലൊ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതെന്ന് നിങ്ങള്‍ക്കറിയില്ലെ. അതൊന്നും ആരോടുംപറയരുതെന്നാ അമ്മമ്മ എന്നോട് സ്വകാര്യമായി പറഞ്ഞത്. പക്ഷെ എന്റെ രൂപത്തോടു തന്നെ എനിക്കിപ്പൊ പകയാ... അതോണ്ടു മിണ്ടാതിരിക്കാനും തോന്നുന്നില്ല..




നിങ്ങള്‍ക്കെന്നെ ഇനിയും മനസ്സിലായില്ലെ, ഞാനാണ് വിദ്യ. നിങ്ങള്‍ക്കൊക്കെ എന്നെ നന്നായി അറിയാം. എന്റെ ഈ കോലം കാണുമ്പോള്‍ ഒരു പക്ഷെ നിങ്ങളെന്നെ തിരിച്ചറിയില്ല, പക്ഷെ ബി.ടി.വിയിലെ ഗ്ലോബല്‍ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യയെ നിങ്ങള്‍ക്കറിയില്ലെ? ഒന്നോര്‍ത്തു നോക്കൂ... ക്ലാസിക്കല്‍ ഡാന്‍സൊന്നും പഠിക്കാതെ, കളിക്കാതെ അവസാന മൂന്നിലെത്തിയ വിദ്യയെ നിങ്ങള്‍ക്കങ്ങിനെ മറക്കാനാവുമോ?? നിങ്ങളയച്ച എസ്.എം.എസുകള്‍ കൂടെയല്ലെ എന്നെ അവിടം വരെ എത്തിച്ചത്..... നിങ്ങള്‍ക്കറിയോ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോള്‍ ‍ഞാന്‍ വാശി പിടിച്ച് കരഞ്ഞിരുന്നു, വായനശാലയിലെ ഡാന്‍സ് ക്ലാസില്‍ചേരാന്‍. അന്നാരും എന്നെ അവിടെ ചേര്‍ക്കാന്‍ താല്പര്യം കാട്ടിയില്ല. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലും ചേരാന്‍ അമ്മ സമ്മതിച്ചിരുന്നില്ല.



ഈ ബി.ടി.വി.യിലെ ആള്‍ക്കാര്‍ സ്കൂളില്‍ വന്ന് സ്ക്രീനിംഗ് നടത്തിയപ്പോള്‍, തമാശക്ക് ചോളി കെ പീച്ചെ ക്യാഹെ അവതരിപ്പിച്ച എന്നെ അവര്‍ക്കിഷ്ടപ്പെടുകയും സെലക്ഷനു വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോഴാണ് എനിക്ക് ബോധം വന്നത്. വീട്ടില്‍ പറഞ്ഞാല്‍ അമ്മയുടെ തല്ലാണോ കിട്ടുക എന്ന് സംശയിച്ച് ഞാന്‍കാര്യം പറഞ്ഞപ്പോള്‍ അമ്മക്കറിയേണ്ടത് പ്രൈസെന്താണെന്നായിരുന്നു. 40ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് കൊച്ചിയില്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ അമ്മവിശ്വസിച്ചില്ല. ഞങ്ങളുടെ സ്കൂളില്‍ വന്ന ടിവി ടീമിലെ മാമന്റെ ടെലഫോണ്‍നമ്പറെന്റെ കൈയ്യില്‍ ഉണ്ടായതു കൊണ്ടു രക്ഷപ്പെട്ടു. അമ്മ അവരോടെത്രസമയമാ സംസാരിച്ചതെന്നോ. അതിനു ശേഷം അമ്മക്കെന്നോടെന്തൊരു സ്നേഹമായിരുന്നു. ഓഹ്... ഒന്നും പറയേണ്ട... അമ്മക്കു പിന്നെ ഓഫീസില്‍പോകണമെന്നോ ജോലി ചെയ്യണമെന്നോ ഒന്നുമില്ലായിരുന്നു. ഒറ്റ ചിന്ത മാത്രം എങ്ങിനെ ഈ മത്സരത്തില്‍ പങ്കെടുക്കാമെന്നു മാത്രം. ടൌണിലെ അറിയപ്പെടുന്നഎല്ലാ ഡാന്‍സ് ടീച്ചര്‍മാരെയും, ഡാന്‍സു മാസ്റ്റര്‍മാരെയും അമ്മ കണ്ടു, സംസാരിച്ചു, പരിപാടികള്‍ ആസൂത്രണം ചെയ്തു. അങ്ങിനെ രണ്ടു മാഷമ്മാരെ എനിക്കു വേണ്ടി മാത്രമായി കണ്ടുപിടിച്ചു.



അതുവരെ ക്ലാസിക്കല്‍ ഡാന്‍സോ, മറ്റേതെങ്കിലും ഡാന്‍സോ പഠിക്കാതിരുന്ന എന്നെ രണ്ടു പേരും കൂടി ഒരാഴ്ചകൊണ്ടു തല്ലി ഒരു പരുവമാക്കി. എന്നെ ഹോംവര്‍ക്ക്ചെയ്യാനോ, സ്കൂളില്‍ പോകാനോ സമ്മതിച്ചില്ല. അമ്മ ജോലിക്കു പോയതുമില്ല. ആദ്യ ട്രയത്സില്‍ ഞാന്‍ ക്വാളിഫൈ ചെയ്പ്പോള്‍ അമ്മക്കത്ഭുതമായിരുന്നു. പിന്നീടങ്ങോട്ട് പറയുകയേ വേണ്ട, ആകപ്പാടെ ഒരു ബഹളമായിരുന്നു. യൂണിറ്റ് പരീക്ഷക്കു പോകണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ തന്നെ ടീച്ചറെ വിളിച്ചെന്തൊക്കെയോ പറഞ്ഞു പരീക്ഷ ഒഴിവാക്കി. ആകെയുണ്ടായിരുന്ന 32 പേരില്‍ നിന്നും 16 പേരെ തിരഞ്ഞെടുത്തപ്പോഴും ഞാനതില്‍പ്പെട്ടു. അമ്മക്കാകെ പ്രേതാവേശം ബാധിച്ച പോലെ ആയിരുന്നു. മറ്റൊരുചിന്തയുമില്ല, ഫ്ലാറ്റ് എനിക്കു തന്നെ എന്നുറപ്പിച്ച മട്ടിലായിരുന്നുഅമ്മയുടെ സംസാരം. ദിവസവും അറിയാവുന്നവരെ മുഴുവന്‍ വിളിച്ച് എന്നെക്കുറിച്ചുംഎന്റെ ഡാന്‍സിനെക്കുറിച്ചും സംസാരിക്കും. എല്ലാവരും എസ് എം എസ് അയക്കേണ്ടഫോര്‍മാറ്റും, രീതിയും ഒക്കെ അമ്മ പറഞ്ഞു പഠിപ്പിക്കും. 16 പേരില്‍നിന്നും 8 പേരെ തിരഞ്ഞെടുത്തത് ഒരഗ്നി പരീഷണം തന്നെയായിരുന്നു. ശരീരംഇളക്കി, കുലുക്കി, മെയ്യും മനവും മറന്ന് ഡാന്‍സ് കളിക്കണമെന്ന മാഷിന്റെ ഉപദേശം ശിരസ്സാവഹിച്ചു ഞാന്‍ എല്ലാം മറന്നാടി. അവസാന 8ല്‍ ഞാന്‍ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ അമ്മ തികച്ചും ഭ്രാന്തമായ ആവേശത്തിലായിരുന്നു.




ഇനി കളിക്കേണ്ട ഓരോ ഡാന്‍സും നൂറായിരം തവണ മാസ്റ്റര്‍മാരുമായി കൂടിയാലോചിച്ച് മാറ്റി മറിച്ചു. അവസാനം 3 എണ്ണം തിരഞ്ഞെടുത്തു, മാധുരിദീക്ഷിതിന്റെ ചോളി കെ പീച്ചെ ക്യാ ഹൈ, സില്‍ക്ക് സ്മിതയുടെ പുഴയോരത്തെ പൂത്തോണി, സീനത്ത് അമന്റെ ദം മാരോ ദം.... മൂന്നും എനിക്കിഷ്ടായില്ല... ഈ ഡാന്‍സൊന്നും എനിക്കിഷ്ടായില്ലെന്ന് മാസ്റ്റര്‍മാരോടും അമ്മയോടുംപറഞ്ഞെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. എന്റെ കളിയെക്കുറിച്ച് വെറും കുറ്റമല്ലാതെ നല്ലൊരു വാക്കു പോലും ആരും പറഞ്ഞില്ല. കുലുങ്ങുന്നത് ശരിയല്ല, തുള്ളുന്നത് ശരിയല്ല അങ്ങിനെ വെറും കുറ്റങ്ങള്‍ മാത്രം... ഒപ്പം"സമ്മാനം കിട്ടിയില്ലെങ്കില്‍" എന്നു പറഞ്ഞ് അമ്മയുടെ ഭീഷിണിയും.. ഞാന്‍ ഒന്നാമതാവേണ്ടതിനെ കുറിച്ചു മാത്രമായിരുന്നു അമ്മക്ക് ചിന്ത... അമ്മ കാണേണ്ടവരെ കണ്ടും വിളിക്കേണ്ടവരെ വിളിച്ചും എനിക്കുള്ള പോയിന്റുകള് ‍നേടികൊണ്ടിരുന്നു.



3 ദിവസങ്ങളായി നടന്ന അവസാന റൌണ്ടില്‍ 8 പേരില്‍ 4 പേര്‍ പുറത്തേക്ക്പോകേണ്ടി വരും... കയ്യും മെയ്യും മറന്ന ഞാനാടി... കളിയുടെ പാരമ്യത്തിലെത്തിയ എനിക്കൊന്നും ഓര്‍മ്മയില്ലാതായി..... ഞാനാരാണെന്നോ, എന്താണെന്നോ ഒന്നും എനിക്കു മനസ്സിലായില്ല, ഒരു മയക്കത്തിലായിരുന്നു .... ഫലപ്രഖ്യാപനം കേള്‍ക്കാന്‍എനിക്കൊരു താല്പര്യവും ഉണ്ടായിരുന്നില്ല, ആ ഡാന്‍സുകള്‍ ‍തിരഞ്ഞെടുത്തപ്പോഴെ ഞാനെന്റെ പരാജയം ഉറപ്പിച്ചിരുന്നു.. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവസാന റൌണ്ടിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.



ആ വിവരം അറിഞ്ഞതോടെ എനിക്കെന്തു സംഭവിച്ചെന്നറിയില്ല കൂട്ടരെ.... ..ഓരോറൌണ്ട് കഴിയുന്തോറും ഡ്രെസ്സിന്റെ ഇറക്കം കുറയുകയും ഇറുക്കം കൂടുകയുംചെയ്തുകൊണ്ടിരുന്നു. ഇന്ന് അവസാനം അതെന്നെ ശ്വാസം മുട്ടിക്കാന്‍തുടങ്ങി..ഞാനാറിയാതെ എനിക്കെന്തൊക്കെയോ മാറ്റം വരുന്നതായി തോന്നി. എന്റെ തല പൊട്ടിത്തെറിക്കുന്നതു പോലെ... ചുറ്റും ആക്രോശങ്ങളും അട്ടഹാസങ്ങളും നിറയുന്നതു പോലെ.. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ കണ്ടതെന്റെ രൂപമായിരുന്നില്ല.. ചുറ്റും നൃത്തം വയ്ക്കുന്ന ഭീകരരൂപികള്‍ക്കൊപ്പം മറ്റൊരു വികൃത രൂപമായി എന്നെകണ്ണാടിയില്‍ കണ്ടപ്പൊഴാണ് ഞാന്‍ ആ കണ്ണാടി പൊട്ടിച്ചത്..
പിന്നീടുള്ള മത്സരങ്ങളില്‍ എന്നെ കാണാതിരുന്നപ്പൊ എന്നെ കുറിച്ച് നിങ്ങള്‍ഓര്‍ത്തൊ...
എനിക്കു ഇനിയും മനസ്സിലായില്ല, എനിക്കെന്താണെന്ന്??? ഇനി നിങ്ങള്‍ പറയൂഎനിക്കെന്തു പറ്റി, എനിക്കിനി സ്കൂളില്‍ പോകാനാവില്ലെ?പഠിക്കാനാവില്ലെ... എനിക്കെന്താണ്??? നിങ്ങളെന്നെ സഹായിക്കുമോ????

(പെയിന്റിംഗ്: മധുസൂദനന്‍)

Sunday, June 10, 2007

നെല്ലിയാമ്പതിയിലേക്കൊരു യാത്ര

കഴിഞ്ഞ ശനിയാഴ്ച നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു. ദെല്‍ഹിയിലെ പഴയ കൂട്ടുകാര്‍ നാട്ടിലെത്തിയപ്പോള്‍ എവിടെയെങ്കിലും ഒരു യാത്ര വേണമെന്നാഗ്രഹിച്ചു. അങ്ങിനെ നെല്ലിയാമ്പതിയിലേക്കു പുറപ്പെട്ടു. പാലക്കാട്ട് നിന്നും രാവിലെ 9 മണിക്കു യാത്ര തിരിച്ചു. നെന്മാറ ഫോറസ്റ്റ് ഓഫീസിലെ സുഹൃത്തിനെയും കൂട്ടി യാത്രയാരംഭിച്ചു. അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍....






മാമ്പാറയില്‍ നിന്നുള്ള ദൃശ്യം... താഴെ നിന്നും മേഘങ്ങള്‍ ഉയര്‍ന്നു വരുന്ന വിസ്മയ കാഴ്ച...







ഈ 2 ചിത്രങ്ങള്‍ സീതാര്‍കുണ്ട്.... അവിടെ നിന്നും നോക്കിയാല്‍ പാലക്കാടു മുഴുവന്‍ കാണാം... നേരെ താഴെ നെന്മാറയും, കൊല്ലങ്കോടും......


ഇതു കേശവന്‍ പാറ....



ഇതു പോത്തുണ്ടി ഡാം......

മാമ്പാറയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ജീപ്പിനു മുന്നില്‍ അപ്രതീക്ഷിതമായി ഒരു കടുവ... ക്യാമറയില്‍ കൈവെക്കും മുമ്പേ അവന്‍ എത്തേണ്ടിടത്തെത്തിയിരുന്നു!!!

തിരിച്ചു കുന്നിറങ്ങുമ്പോള്‍ ഓര്‍ക്കാനൊത്തിരി ഓര്‍മ്മകളുമായി.....

(മുന്‍ കൂര്‍ ജാമ്യം: സുഹൃത്തിന്റെ ക്യാമറയിലെടുത്ത ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചൊരു കുന്തവുമെനിക്കറിയില്ല)

Friday, April 27, 2007

ജീവരക്തം ചാലിച്ചെഴുതിയ ചിത്രങ്ങള്‍


കണ്ണൂര്‍ ടൌണ്‍ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഒരു ചിത്രപ്രദര്‍ശനം നടക്കുന്നു. അസാധാരണമായ ഒരു ചിത്രപ്രദര്‍ശനം....

നാള്‍ക്കുനാള്‍ ശരീരം ദുര്‍ബലമായികൊണ്ടിരിക്കുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രൊഫി എന്ന രോഗം ബാധിച്ച് സി.വി.സുരേന്ദ്രനാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ ഇദ്ദേഹത്തിനു സാധിക്കില്ല.

രോഗം ബാധിച്ച തന്റെ വിരലുകള്‍ക്കു വഴങ്ങാത്ത ബ്രഷിനെയുപേക്ഷിച്ച് സാധാരണ ബോള്‍പോയന്റ് പേന കൊണ്ടാണ് അപൂര്‍വ്വ സുന്ദരമായ ഈ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ബോള്‍പോയന്റ് പേന കൊണ്ടാണെങ്കിലും അതീവ ചാരുതയുള്ളതാണീ ചിത്രങ്ങള്‍. വിവിധ നിറങ്ങളിലുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ജലച്ഛായ, എണ്ണച്ഛായ ചിത്രങ്ങളോട് കിടപിടിക്കുന്നവയാണ്.

ഏകാന്തതയും, വിഹ്വലതയുമൊക്കെ നിറഞ്ഞു നില്‍ക്കുന്നുണ്ട് ഇദ്ദേഹത്തിന്റെ രചനകളില്‍. രണ്ട് മാസത്തോളം വേണം ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ എന്നാണ് ഇദ്ദേഹം പറയുന്നത്.

ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് സുരേന്ദ്രനിന്ന്. ഈ ചിത്രങ്ങള്‍ വിറ്റുപോയാല്‍ ചികിത്സക്കുള്ള വകയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രന്‍. ഈ മാസം 29വരെ കണ്ണൂര്‍ ടൌണ്‍ഹാളില്‍ ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കും. ചിത്രങ്ങളില്‍ താല്പര്യമുള്ള, ദീനാനുകമ്പയുള്ള നല്ലവരായ ബൂലോഗര്‍ ചിത്രങ്ങള്‍ വാങ്ങിയോ, സാമ്പത്തിക സഹായം നല്‍കിയോ ഇദ്ദേഹത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. 5000 രൂപ മുതല്‍ 30000 രൂപ വരെയാണ് ചിത്രങ്ങളുടെ വില. സുരേന്ദ്രനെ ബന്ധപ്പെടുവാനുള്ള വിലാസം:

സി.വി.സുരേന്ദ്രന്‍,
ചേലേരി വലിയ പുരയില്‍,
കണ്ണാടിപറമ്പ (പോസ്റ്റ്)
കണ്ണൂര്‍ - 670604

ഫോണ്‍: 0497 2796389 (വീട്)
9895361684 (സെല്‍)

Sunday, March 04, 2007

BOYCOT YAHOO INDIA!!!

Dear Bloggers,


Protest against Yahoo India's plagiarism. If they continue their attitude, we must think about boycotting their services!!!!!!!!!Join this protest by BOYCOTTING THEIR SERVICES TODAY.... I won't use any yahoo services today... For details of content theft please see following links:


Malayalam

English