Wednesday, May 21, 2008

ഇട്ടിയും കോലും

ചങ്ങാതിമാര്‍ കൂട്ടുകൂടി കള്ളുകുടിക്കുമ്പോഴാണ് ആ ചിന്ത പൊട്ടിവീണത്. ചെറുപ്പത്തില്‍ കളിച്ച പല കളികളും ഇന്നു കാണാനില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ മധ്യവേനലവധിക്കാലത്ത് രാവിലെ മുതല്‍ തുടങ്ങും, ഇട്ടിയും കോലും കളി (കുട്ടിയും കോലും). ഉച്ചക്ക് ചോറുണ്ണാനൊരോട്ടം, 10 മിനിട്ടിനകം വീണ്ടും തിരിച്ച് അമ്പലപ്പറമ്പിലേക്ക്. ഇടക്കിടെ കളികള്‍ മാറിക്കൊണ്ടിരിക്കും, കോട്ടി കളി (ഗോലി), പന്തുകളി, കണ്ടേറ് അങ്ങിനെ കളികള്‍ക്കൊരു ക്ഷാമവുമുണ്ടായിരുന്നില്ല അക്കാലത്ത്. ഒന്നു മടുക്കുമ്പോള്‍ മറ്റൊന്നിലേക്ക് മാറും.

ബഹറിനില്‍ നിന്നും അവധിക്ക് നാട്ടില്ലെത്തിയ അമ്പാസ്കയും, ചക്കരയും, ഓയില്‍ റിഗ്ഗില്‍ ജോലി ചെയ്യുന്ന അക്കുസോട്ടയും, നാട്ടില്‍ തന്നെ ഡ്രൈവറായ പൊടീഷും ഒക്കെ ഓര്‍മ്മകളിലൂടെ ഒരു മടക്കയാത്ര നടത്തി. (ഈ പേരുകള്‍ കേട്ടത്ഭുതപ്പെടേണ്ടതില്ല, ഈ നാട്ടിലങ്ങിനെയാ, എല്ലാര്‍ക്കും ഏറ്റവും കുറഞ്ഞത് 2 പേരെങ്കിലും കാണും.. പലരും സ്വന്തം പേരിനേക്കാളധികം അറിയപ്പെടുന്നത് ഇക്കട്ട പേരിലാണ് (കുറ്റപ്പേര്‍).. )

ഇപ്പോഴത്തെ പിള്ളേരെല്ലാം ക്രിക്കറ്റിന്റെ പിന്നാലെയാ.. അവര്‍ക്ക് ഇട്ടിയും കോലുമെന്താണെന്നറിയില്ല, നമ്മൊക്കൊരു കൈ നോക്കിയാലോ? ഇക്കസോട്ട പിന്നെ താമസിച്ചില്ല, നല്ലൊരു കാഞ്ഞിരത്തിന്റെ കമ്പു തപ്പി നടപ്പായി.

നല്ലൊരു കമ്പു കണ്ട്പ്പോള്‍ പൊടീഷുഷാറായി, കത്ത്യാളെടുത്ത് (വെട്ടുകത്തി) ചെത്തി വൃത്തിയാക്കാന്‍ തുടങ്ങി.

പത്തു മിനുട്ട് നേരത്തെ അധ്വാനം.

ഇട്ടീം കോലും റെഡി, പക്ഷെ കളിക്കാനാളു വേണ്ടെ?

കാണുന്ന നാട്ടുകാരെന്തു പറയും എന്നായിരുന്നു പലരുടെയും ചിന്ത, കുറേ പേര്‍ ചുറ്റുമതിലിരിപ്പായി, അഞ്ചാറു പേര്‍ കളിക്കാന്‍ തയ്യാറായി.

അധിക നേരം കഴിയും മുന്‍പു തന്നെ, നോക്കിയിരുന്നവരിലോരോരാളായി കളിക്കളത്തിലിറങ്ങി. ശരിക്കും ഒരു മടക്കയാത്ര, ബാല്യകാലത്തേക്ക്. പ്രായം മറന്ന്, മറ്റെല്ലാം മറന്ന് കുട്ടികളായി.

വലിയവര്‍ കളി മതിയാകിയപ്പോള്‍ പമ്മി പമ്മി നിന്നിരുന്ന ജൂനിയര്‍മാര്‍ രംഗത്തെത്തി.പതുക്കെ കളി തുടങ്ങി.
വെയിലേറിയപ്പോള്‍ കളി, ആലിന്‍ തണലിലേക്ക് കളി മാറി.

പിന്നെ ജൂനിയര്‍മാര്‍ കളി നിര്‍ത്തിയപ്പോള്‍ ‘പൊടികള്‍‘ കളിയേറ്റെടുത്തു. അങ്ങിനെ ഇട്ടീം കോലിനു പുനര്‍ജന്മം....

ഫോട്ടോ എടുത്തത് ചോട്ട, മൊബൈലില്‍..

Tuesday, May 13, 2008

ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പ് നിരാശ ജനകം

2008 മെയ് മാസത്തെ ഭാഷാപോഷിണി (പുസ്തകം 31, ലക്കം 12) മലയാളം ബ്ലോഗുകളെക്കുറിച്ച് ചര്‍ച്ചയെന്ന പേരില്‍ 5 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പത്രാധിപക്കുറിപ്പും മലയാളം ബ്ലോഗിനെകുറിച്ചു തന്നെയാണ്.

വാമൊഴിയുടെ മടങ്ങി വരവും കമന്റുകളുടെ ചടുല വിനിമയങ്ങളും കൊണ്ട് ബ്ലോഗ് മലയാളഭാഷയെ സമ്പന്നമാക്കിയേക്കാമെന്നാണ് പത്രാധിപക്കുറിപ്പിലെ പ്രതീക്ഷ.

ബ്ലോഗുകളെക്കുറിച്ചുള്ള 5 ലേഖനങ്ങളും ബ്ലോഗില്‍ രാജേഷ് വര്‍മ്മ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലെ ഒരു ഭാഗവുമാണ് മലയാളിയുടെ ബൂ ജീവിതമെന്ന തലക്കെട്ടില്‍ ചര്‍ച്ചയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉള്ളിലുള്ളത് സ്വതന്ത്രമായി, സ്വകാര്യമായി പങ്കുവെക്കാനുള്ള ബ്ലോഗെന്ന ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കുമെന്നതിലൂന്നിയാണ് ചര്‍ച്ച. ബ്ലോഗര്‍കൂടിയായ പി.പി.രാമചന്ദ്രന്റെ തിരമൊഴി, സി.എസ്.വെങ്കിടേശ്വരന്റെ മലയാളിയുടെ ബൂജീവിതം, ഇ.പി.രാജഗോപലന്റെ ഇ-എഴുത്തും ഈയെഴുത്തും, എന്‍.എം.കുമാറിന്റെ വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പുകള്‍, കലേഷ്കുമാറിന്റെ മലയാളം ബ്ലോഗ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലേഖനങ്ങള്‍. രാജേഷ് വര്‍മ്മയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമ സ്തോത്രം ഒരു ഒരു സാമ്പിള്‍ പോസ്റ്റെന്ന മട്ടിലും നല്‍കിയിട്ടുണ്ട്.

തിരമൊഴി എന്ന പി.പി.രാമചന്ദ്രന്റെ ലേഖനം വായനക്കാരനോട് സംവദിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്. ദുര്‍ഗ്രാഹ്യമായ ഭാഷയില്‍ ഈ ലേഖനത്തില്‍ ബ്ലോഗിന്റെ ആരംഭവും വികാസവുമൊക്കെ പറയുന്നുണ്ടെങ്കിലും, ബ്ലോഗിന്റെ എല്ലാവശങ്ങളെയും കാണുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ബ്ലോഗില്‍ കേവലം എഴുത്തുമാത്രമാണെന്നൊരു തെറ്റായ ധാരണ ഉണ്ടാക്കുന്നു ഈ ലേഖനത്തിന്റെ തലക്കെട്ട് (രാമചന്ദ്രന്റെ ബ്ലോഗിന്റെ പേരുകൂടിയാണ് തിരമൊഴി).

മലയാളിയുടെ ബൂജീവിതമെന്ന സി.എസ്.വെങ്കിടേശ്വരന്റെ ലേഖനം എട്ട് പേജ് നീളമുള്ളതാണെങ്കിലും വായിച്ചു കഴിയുമ്പോള്‍ ബ്ലോഗിനെക്കുറിച്ചെന്തെങ്കിലും വായനക്കാരന് അതു സമ്മാനിക്കുമെന്ന് തോന്നുന്നില്ല. പല ബ്ലോഗര്‍മാരുടെയും തലവാചകങ്ങളും (ശീര്‍ഷകങ്ങള്‍), വക്കാരിയുടെ പോസ്റ്റുകളില്‍ നിന്നും അടര്‍ത്തിയെടുത്ത നിരവധി വാചകങ്ങളാലും സമ്പുഷ്ടമാണെങ്കിലും ബ്ലോഗിന്റെ സ്വഭാവ വിശേഷങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ ഈ ലേഖനവും പരാജയമാണ്. ഇവിടെയും എഴുത്തല്ലാതെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍, പോഡ്കാസ്റ്റുകള്‍, മ്യൂസിക് ബ്ലോഗുകള്‍ തുടങ്ങിയവയെപ്പറ്റിയും നിശ്ശബ്ദത പാലിക്കുന്നു. ബ്ലോഗിന്റെ സാമൂഹ്യപ്രസക്തിയെയും ലേഖകന്‍ വിട്ടുകളഞ്ഞിരിക്കുന്നു.

ആദ്യ രണ്ടു ലേഖനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇ.പി.രാജഗോപാലന്റെ ലേഖനവും. ബ്ലോഗിനെ ഒരു കത്തെഴുത്തുമായി താരതമ്യപ്പെടുത്തുക വഴി ബ്ലോഗിന്റെ സാധ്യതകളെ ഇദ്ദേഹം നിസ്സാരവല്‍ക്കരിക്കുന്നു ഈ ലേഖനത്തിലൂടെ. കെ.പി.അപ്പന്റെ ഇന്റര്‍നെറ്റും വിമര്‍ശനകലയും എന്ന ലേഖനത്തില്‍ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിക്കാത്തതില്‍ രോഷം കൊള്ളുന്ന ലേഖകന്‍ തന്റെ ലേഖനത്തില്‍ തെറ്റായ കാര്യങ്ങളാണ് എഴുതിപിടിപ്പിച്ചിട്ടുള്ളത്.

“പെരിങ്ങോടന്റെ ബ്ലോഗ് വാരഫലം’ ഗൌരവം മുറ്റിയ ഒരു നീക്കമാണെന്നു” ഇദ്ദേഹം വിലയിരുത്തുന്നു. പെരിങ്ങോടനല്ല ഉമേഷാണ് ബ്ലോഗ് വാരഫലത്തിനു പിന്നിലെന്നും വാരഫലത്തില്‍ പുതിയ ലേഖനം വന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായെന്നും ബൂലോഗര്‍ക്കെല്ലാമറിയാം. ഇത്തരം കാര്യങ്ങള്‍ എഴുതുന്നതിനു മുന്‍പെ ഒന്നു പരിശോധിക്കാന്‍ പോലും ഇ.പി.രാജഗോപലന്‍ മിനക്കെട്ടില്ലെന്നു മാത്രമല്ല, മറ്റാരോ പറഞ്ഞു കൊടുത്ത വിവരങ്ങളാണിതെന്നും തെളിയുന്നു. ഒരു തരം തട്ടിക്കൂട്ട് പരിപാടി.


ബുദ്ധിജീവി ജാഡകളാല്‍ സമൃദ്ധമായ ഈ ലേഖനങ്ങള്‍ക്കിടയില്‍ അല്പെമെങ്കിലും ആശ്വാസമേകുന്നത് കുമാറിന്റെയും, കലേഷിന്റെയും ലേഖനങ്ങളാണ്. കുമാറിന്റെ വെര്‍ച്വല്‍ താളിലെ കുറിച്ചു വയ്പുകള്‍ ബ്ലോഗെഴുത്തിനെക്കുറിച്ചൊരു നല്ല ചിത്രം വായനക്കാര്‍ക്കു സമ്മാനിക്കുന്നു. മലയാളം ബ്ലോഗെന്ന കലേഷിന്റെ ലേഖനവും മലയാളം ബ്ലോഗിംഗ് രംഗത്തെക്കുറിച്ചും അതിന്റെ വളര്‍ച്ചയുടെ നാള്‍വഴികളെക്കുറിച്ചും, ഭാവിയെക്കുറിച്ചുമൊക്കെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

രാജേഷ് വര്‍മ്മയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമ സ്തോത്രമാണ് സാമ്പിള്‍ ബ്ലോഗായി നല്‍കിയിരിക്കുന്നത്.

ബ്ലോഗിനെക്കുറിച്ച് വായനക്കാരന് പുതുതായി ഒന്നും സമ്മാനിക്കാത്ത നിര്‍ജ്ജീവമായ മൂന്ന് ലേഖനങ്ങള്‍ ബ്ലോഗ് പതിപ്പിന്റെ ഉദ്ദേശത്തെ തന്നെ തകിടം മറിക്കുന്നതായി. മാതൃഭൂമിയുടെ ബ്ലോഗ് പതിപ്പ് കൂടുതല്‍ പേരെ ബ്ലോഗിലേക്ക് അടുപ്പിക്കുകയാണ് ചെയ്തതെങ്കില്‍ ഭാഷപോഷിണി ബ്ലോഗ് പതിപ്പ് ഇതിനു നേര്‍ വിപരീതമായാകും പ്രവര്‍ത്തിക്കുക.

വക്കാരിയുടെ നിരവധി വാചകങ്ങള്‍ സി.എസ്.വെങ്കിടേശ്വരന്‍ തന്റെ ലേഖനത്തില്‍ പലയിടത്തും നല്‍കിയെങ്കിലും എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പോസ്റ്റിന്റെ ലിങ്കെവിടെയും നല്‍കിയില്ല. അതെങ്കിലും നല്‍കിയിരുന്നെങ്കില്‍ എന്തെങ്കിലുമൊരു പ്രയോജനമുണ്ടായേനെ..


ഇതേ വിഷയത്തില്‍ വെള്ളെഴുത്തിന്റെ പോസ്റ്റ് ഇതാ