Friday, April 11, 2008

ഉബുണ്ടു ൭.൧൦

എങ്ങിനെ വിന്‍ഡോസില്‍ ഉബുണ്ടു 7.10 ഇന്‍സ്റ്റാള്‍ ചെയ്യാതെ റണ്‍ ചെയ്യിക്കാമെന്നതിനെക്കുറിച്ച് നല്ലൊരു പോസ്റ്റ് അനൂപ് എഴുതിയിരിക്കുന്നു. അഗ്രഗേറ്ററുകളിലൊന്നും ഇതു ലിസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടില്ല. ഇതിലൂടെ പോയാല്‍ അവിടെ എത്താം.

Monday, April 07, 2008

ഒറ്റവരി കത്ത്

എപ്പോഴാണ് നിങ്ങള്‍ക്ക് അവസാനമായി കൈകൊണ്ടെഴുതിയ കത്തു കിട്ടിയത്? ഒന്നാലോചിച്ചു നോക്കൂ...

ഈയ്യിടെ എനിക്കൊരു കത്ത് ലഭിച്ചു. ഒരൊറ്റവരിക്കത്ത്.. താഴെ കാണുന്ന കത്ത്..



ഒരു പാടു നാളുകള്‍ക്ക് ശേഷമാണെനിക്ക് കൈകൊണ്ടെഴുതിയ ഒരു കത്ത് ലഭിക്കുന്നത്, കല്യാ‍ണക്കുറികളോ, യോഗ നോട്ടീസുകളോ, ലോണടക്കാന്‍ വീഴ്ച വരുത്തുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മക്കുറിപ്പുകളോ ഒക്കെയല്ലാതെ കൈകൊണ്ടെഴുതിയ എഴുത്തുകള്‍ ലഭിക്കാ‍റെയില്ല. ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റുന്നില്ല, ആരുടെ കത്തായിരുന്നു ഒടുവില്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി കിട്ടിയ ഈ കത്തില്‍ പേരും ഊരും ഒന്നുമില്ല ഒരു സെല്‍ഫോണ്‍ നമ്പര്‍ മാത്രം. കത്തെഴുതിയ സുഹൃത്തും ഒന്നും എഴുതിയില്ല, ഒരു വരിയല്ലാതെ മറ്റൊന്നും എഴുതുവാന്‍ അവനും തോന്നിയില്ല. എന്തുകൊണ്ടാണ് നാം കത്തെഴുതാന്‍ മറന്നു പോയത്?

പുതിയ സാങ്കേതിക വിദ്യകള്‍ (നെറ്റും, സെല്‍ഫോണുമൊക്കെ) നേടിയ പ്രചാരമാണോ ഇങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്?

അതു മാത്രമല്ലെന്നാണെനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം ചോരകൊണ്ട് പ്രേമലേഖനങ്ങളെഴുതിയവരുടെ നാടല്ലെ ഇത്? കാമ്പസിനുള്ളില്‍ പണ്ട് പ്രണയപരവശരായവരുടെ ലേഖനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. നിലാവിന്റെ വിശുദ്ധിയുള്ള, വികാര തീവ്രമായ, പ്രണയാതുരമായ വാക്കുകളാല്‍ സമ്പുഷ്ടമായ നിരവധി പേജുകളുള്ള പ്രേമലേഖനങ്ങള്‍‍. നന്നായി ലേഖനമെഴുതുന്നവര്‍ക്കും, നല്ല കൈയ്യെഴുത്തുള്ളവര്‍ക്കും എന്തൊരു ഡിമാന്റായിരുന്നു അക്കാലത്ത് കാമ്പസിനുള്ളില്‍. ഇന്ന്, അന്നത്തേക്കള്‍ പ്രണയങ്ങള്‍ കാമ്പസുകളില്‍ പൂവിടുന്നില്ലെ? പ്രണയലേഖങ്ങള്‍ കൈകൊണ്ടെഴുതുന്നത് കാമ്പസിലും വിരളമത്രെ!!! പ്രേമലേഖനങ്ങള്‍ എസ്.എം.എസുകളായും, ഇമെയിലുകളായും പറന്നു നടക്കുന്നു.. സെല്‍ഫോണിലൂടെയുള്ള പ്രണയസല്ലാപങ്ങള്‍ മണിക്കൂറുകള്‍ നീളുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഹൃദയ വികാരങ്ങള്‍‍ നന്നായി പ്രതിഫലിക്കുക കത്തിലൂടെ അല്ലെ?

ജോലി കിട്ടി ദില്ലിയിലെത്തിയ എണ്‍പതുകളുടെ ഒടുവില്‍‌, ഒരു മാസത്തിനുള്ളില്‍ ഞാന്‍ എഴുതിയിരുന്ന കത്തുകള്‍ നൂറിലധികമായിരുന്നു. ഇന്നലെ കെ.പി.സുകുമാരേട്ടനെ കണ്ടപ്പോള്‍ പറയുകയുണ്ടായി, രാത്രിമുഴുവന്‍ കത്തെഴുതിയ ദിവസങ്ങളുണ്ടായിരുന്നത്രെ അദ്ദേഹത്തിന്. തൂലിക സൌഹൃദങ്ങള്‍ നാട്ടിലെങ്ങും പടര്‍ന്നൊരു കാലം. എന്നാല്‍ ഇന്നോ? എത്രയോ വര്‍ഷങ്ങളായി ഞാന്‍ ആര്‍ക്കും കത്തെഴുതാറില്ല്ല, സുകുമാരേട്ടന്റെയും കഥ ഒട്ടും വ്യത്യസ്ഥമല്ല. പട്ടാളത്തിലും, ഗള്‍ഫിലുള്ള മക്കളും അയക്കുന്ന മണി ഓര്‍ഡറുകളേക്കാളും, ഡിമാന്റ് ഡ്രാഫ്റ്റുകളെക്കാ‍ളും, കത്തുകള്‍ക്കായ് കാത്തിരുന്നൊരു കാലമുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം. സര്‍ക്കാരാഫീസിലെന്തെങ്കിലും അപേക്ഷയോ, ആത്മഹത്യക്കുറിപ്പോ അല്ലാതെ മറ്റൊന്നും നാം കൈകൊണ്ടെഴുതില്ലെന്നുണ്ടോ?

കുനുകുനായായ്‌ മനോഹരമായി വടിവൊത്ത അക്ഷരങ്ങളാല്‍ എഴുതപ്പെട്ട കത്തുകളുടെ ഓര്‍മ്മപോലും ഗൃഹാതുരത ഉണര്‍ത്തുന്നു. എത്രമാ‍ത്രം ആകാംക്ഷയായിരുന്നു കൊച്ചു കൊച്ചു സങ്കടങ്ങളും, സന്തോഷങ്ങളും, വിശേഷങ്ങളും നേര്‍ത്ത മഷിയില്‍ കടലാസില്‍ പതിഞ്ഞത് വായിച്ചെടുക്കാന്‍. അക്ഷരങ്ങളല്ലെ ഹൃദയത്തോടേറ്റവും നന്നായി സംവദിക്കുന്നതെന്നത്.

മലയാളികള്‍ എഴുത്തു മറന്നു പോയോ??????? അല്ലതെന്തു പറയാന്‍...

ഇതോടൊന്നിച്ച് വായിക്കുന്നതിന്:-

കാണാമറയത്തിന്റെ പോസ്റ്റ്

മിന്നാമിനുങ്ങുകള്‍ //സജിയുടെ പോസ്റ്റ്

Tuesday, April 01, 2008

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും..

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും..



തെയ്യപ്പറമ്പുകളും, ക്ലബ്ബുകളുടെ വാര്‍ഷികങ്ങളും, എണ്‍പതുകളില്‍ പ്രാചാരമേറിയ ഫൈന്‍ ആര്‍ട്സ് ക്ലബുകളും നാടക തരംഗത്തിനു സാക്ഷികളായി. ഒരു ദിവസം തന്നെ പലവേദികളില്‍ നാടകം കളിക്കേണ്ടി വരാറുണ്ടായിരുന്നു പ്രമുഖ നാടക സംഘങ്ങള്‍ക്ക്. നാട്ടിന്‍ പുറങ്ങളിലെ സാംസ്കാരിക ജീവിതത്തിലെ പ്രധാന കണ്ണിയായിരുന്നു അക്കാലത്ത് നാടകങ്ങള്‍. ഓരോ ഗ്രാമത്തിലും ഒന്നോ രണ്ടോ ക്ലബ്ബുകള്‍, വര്‍ഷത്തില്‍ വാര്‍ഷികാഘോഷവും നാടകവും, ഗ്രാമത്തിലെ അഭിനേതാക്കള്‍ തകര്‍ത്തഭിനയിച്ചു ഇവരുടെ നാടകങ്ങളില്‍. പായും തലയണയുമായി വളരെ നേരത്തെ തന്നെ എത്തുമായിരുന്നു ഗ്രാമവാസികള്‍. വര്‍ഷത്തില്‍ ഒരു തവണ മാത്രം കിട്ടുന്ന അവസരം, ഗ്രാമീണര്‍ നന്നായി ഉപയോഗിക്കും. വര്‍ഷം മുഴുവന്‍ ആ നാടകത്തെക്കുറിച്ചു ചര്‍ച്ചയുണ്ടാവും.

ടെലിവിഷന്റെ വരവോടു കഥ മാറി, കണ്ണീര്‍ സീ‍രിയലുകള്‍ സ്ത്രീകളുടെ ഇടയില്‍ പ്രചാരം നേടിയതോടെ നാടകം കാണാന്‍ അമ്പലപ്പറമ്പുകളില്‍ എത്തുന്ന പതിവിനു മുടക്കം വന്നു. പിന്നീടാഞ്ഞടിച്ച ‘കോമഡി’ തരംഗം വന്നതോടു കൂടി നാടകം പടിക്കു പുറത്തായി. ഗ്രാമങ്ങളിലെ അമേച്വര്‍ നാടകങ്ങള്‍ ഓര്‍മ്മ മാത്രമായി.

ഇപ്പോ ആഞ്ഞടിക്കുന്ന റിയാലിറ്റി ഷോ തരംഗവും അമ്പലപ്പറമ്പുകള്‍ കീഴടക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍ ഗാനമേളകളുമായെത്തുന്നു. അമേച്വര്‍ നാടക സംഘങ്ങള്‍ കുറ്റിയറ്റുപോയെന്നു തന്നെ പറയാം, കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരുന്ന നാടക സംഘങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. എല്ലാ വര്‍ഷവും മുടങ്ങാതെ നാടകം അവതരിപ്പിക്കുന്ന ഒരൊറ്റ കലാസമിതി മാത്രമേ ഉള്ളുവെന്ന് പത്രറിപ്പോര്‍ട്ട്. ഒരു നാടകം അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത് 20000 രൂപയെങ്കിലും വേണം, എന്നാല്‍ 7500-9000 രൂപയ്ക്ക് പ്രൊഫഷണല്‍ നാടക സമിതിക്കാര്‍ അവരുടെ പുതിയ നാ‍ടകം തന്നെ അവതരിപ്പിക്കും. നല്ല സ്ക്രിപ്റ്റുകളും കിട്ടാനില്ല. കുറഞ്ഞത് 3 നടിമാരെങ്കിലും ഉണ്ടാവും സാധാരണ നാടകങ്ങളില്‍. ഇതെല്ലാം സഹിച്ച് അവതരിപ്പിച്ചാലോ, വേണ്ടത്ര അംഗീകരവുമില്ല താനും. എങ്കിലും ചിലസ്ഥലങ്ങളില്‍ മാത്രം നാടകത്തിനു ഇപ്പോഴും ‘ഇട‘മുണ്ടെന്നത് ആശ്വാസകരം.



അണിയറയില്‍ തെയ്യത്തിന്റെ മുഖത്തെഴുത്തു നടക്കുമ്പോള്‍ ദൂരെ വേദിയില്‍ നാടകമരങ്ങേറുന്നതു കാണാം. മുഖത്തെഴുത്തു കാണുന്ന കുട്ടിയും, നാടകം ശ്രദ്ധിക്കുന്ന തെയ്യം കലാകാരനും, ഒരു കൌതുക കാഴ്ച..

ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ കുറച്ചു കൂടി വലുതായി കാണാം.