Friday, October 05, 2007

ദൈവപ്പാതി (ഒന്നാം ഭാഗം)



എന്റെ പരദേവതേ, നീ തന്നെ എനിക്കൊരു വഴി കാണിച്ചു തരണേ... ഇന്നു വരെ ഒരു മൊടക്കൂല്ലാണ്ട് നിന്റെ കോലം കെട്ട്യാടിയില്ലെ ഞാന്‍... അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ചിതലരിച്ച മച്ച് നോക്കി രാമപ്പെരുവണ്ണാന്‍ നെടുവീര്‍പ്പിട്ടു. കളിയാട്ടങ്ങളൊക്കെ തുടങ്ങാന്‍ പോകുന്നു, ശരീരം മനസ്സു പറയുന്നിടത്തു നില്‍ക്കാതായി... ഇനി ഇങ്ങനെ എത്രനാള്‍.....

ഇക്കൊല്ലമെങ്കിലും പെണ്ണിനെ മംഗലം കയ്പിക്കണ്ടേ.... ചേയികുട്ടിയുടെ ശബ്ദം പെരുവണ്ണാനെ ഉണര്‍ത്തി.

എട്ന്നെടുത്തു കൊടുക്കാനാ പൊന്നും പണൂം... കാതിലും കയ്ത്തിലും എന്തെങ്കിലും പൊന്നിന്റെ തരി വേണ്ടെ... നാലാളെ വിളിച്ച് ചോറു കൊടുക്കേണ്ടെ... എന്റെ കയ്യിലൊന്നൂല്ലാന്ന് നിനക്കറീലെ ചേയികുട്ടി... രാമപ്പെരുവണ്ണാന്‍ യാന്ത്രികമായി പറഞ്ഞു..

എത്ര കൊല്ലായി ഇങ്ങള് തെയ്യം കെട്ടാന്‍ തൊടങ്ങീറ്റ്.. എന്തെങ്കിലും ഒരു കൊണം ങ്ങളെക്കൊണ്ട് ഈ കുടുംബത്തിനുണ്ടായിട്ട്ണ്ടാ... എല്ലാം എന്റെ യോഗന്നല്ലാതെ യെന്തു പറയാന്‍... കൊല്ലം തോറും എത്രയാള് ങ്ങളെ വിളിക്കാന്‍ വരുന്ന്... ഘോഷയാത്രക്കും, സമ്മേളനത്തിനും, പ്രകടനത്തിനും ഒക്കെ തെയ്യം കെട്ടാന്‍.. പോയിറ്റ്ണ്ടങ്കില് ചോയ്ച്ച പൈശ തരാന്ന് പറഞ്ഞിറ്റില്ലെ ഓറ്... ങ്ങക്ക് തെയ്യം കെട്ടാന്‍ ബയ്യെങ്കില്, മോത്തെഴ്തി കെട്ടിച്ചു കൊടുത്താ മതീന്ന് പറഞ്ഞില്ലെ അക്കൂട്ടര്... എന്റെ കാര്യോ പോട്ടെ, മംഗലപ്രായം കയിഞ്ഞ ഓള കാര്യെങ്കിലും ചിന്തിച്ചിനാ നിങ്ങള്... അവര് വിളിക്കുമ്പോ പോയാ എന്താ?? ചേയികുട്ടി വിടാനുള്ള ഭാവമില്ല.

ഇനി അതൊക്കെ പറഞ്ഞിറ്റെന്താ കാര്യം ചേയികുട്ടി... പരദേവതക്ക് നെരക്കാത്തതൊന്നും ഞാനിത്രേം കാലായിറ്റ് ചെയ്തിറ്റില്ല.. ആരു പറഞ്ഞാലും ചെയ്യാനും പോനില്ല.. ഞാന്‍ വെറും കോലക്കാരനല്ലാ.. ഇന്നാട്ടിലെ ജന്മാരിയാ*.. നീയതു മറക്കണ്ടാ... രാമപെരുവണ്ണാന്‍ പതുക്കെ മന്ത്രിച്ചു.

ജന്മാരി ജന്മാരീന്ന് പറഞ്ഞാ നിങ്ങളെ കൊടലെങ്ങനെയാ നെറയാ... ആ ചെക്കന്‍ പണിക്ക് പോയിറ്റില്ലെങ്കില്‍ കാണാരുന്നു, എങ്ങനാ കഞ്ഞി കുടിക്ക്വാന്ന്... അന്ന്‍ ആ സായ്പിനെ കൂട്ടി വന്ന വിശ്വന്‍ മാഷ് പറഞ്ഞതെങ്കിലും കേട്ടൂടായിരുന്നോ... ഒന്നും വേണ്ടാ ആ സായ്പിന്റെ കൂടെ പാരീസില്‍ പോയാ മതീന്ന് പറഞ്ഞിട്ടില്ലെ. എല്ലം മാഷ് ശരിയാക്കി തരൂന്നും പറഞ്ഞതല്ലെ. ഇന്നാട്ടില്‍ വേറെ കോലക്കാരില്ലാഞ്ഞിട്ടല്ലല്ലോപ്പാ ഈട തന്നെ ഓറ് വന്നത്. അന്നെങ്കിലും ഒന്ന് മൂളീനെങ്കില് എന്റെ ഓള കാര്യെങ്കിലും ഒത്തേനെ.. ചേയികുട്ടിയുടെ ഒച്ച പൊങ്ങാന്‍ തുടങ്ങി.

നിര്‍ത്തുന്നുണ്ടോ ചേയി നീ... എത്രോട്ടം ഇതിനെല്ലാം ഞാന്‍ സമാധാനം പറഞ്ഞതാ.. പെരുവണ്ണാന്‍ വിഷമത്തോടെ പറഞ്ഞു.

ന്നാ നിങ്ങളൊരു കാര്യം ചെയ്യ്. കളിയാട്ടത്തിന്റെ നെല്ലളവിനിനി കൊറച്ച് ദിവസല്ലെ ഉള്ളൂ.. അന്നടയാളം വാങ്ങുമ്പോ കോള് കൂട്ടിത്തരാന്‍ പറ... അത്രക്കെങ്കിലുമാകട്ടെ...ചേയികുട്ടി വഴി പറഞ്ഞു.

ഞാനിന്നുവരെ കണക്കു പറഞ്ഞ് കോളു വാങ്ങീറ്റ്ല... ഓറ് തരുന്നത് വാങ്ങ്വല്ലാതെ.. 50 കൊല്ലായി ഞാന്‍ കെഴക്കേകാവിലെ പുതിയോത്ര കെട്ടാന്‍ തൊടങ്ങീറ്റ്.. ഇനിയാ കണക്കു പറയേണ്ടെ... പെരുവണ്ണാന്‍ പായില്‍ നിന്നും എഴുന്നേറ്റ് ഇറയത്തേക്ക് നടന്ന് ബീഡിക്കു തീ കൊളുത്തി.

ഞാമ്പറേന്നത് മതിയാക്കി... എന്നെ പേടിച്ച് എഴുന്നേറ്റ് പോണ്ടപ്പാ... എന്റെ സങ്കടം നിങ്ങളോടല്ലാതെ പിന്നെ ഞാനാരോടാ പറയേണ്ടെ... ചേയികുട്ടി കരച്ചിലിന്റെ വക്കത്തെത്തി..

പെരുവണ്ണാന്‍ ബീഡി ആഞ്ഞു വലിച്ചു മുറ്റത്തേക്കിറങ്ങി... . ദൂരെ കുന്നിന്‍ ചരിവില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കാം.

ചേയികുട്ടി പറഞ്ഞതിലും കാര്യമില്ലെ... അവളുടെ സങ്കടം ആരോടു പറയാന്‍... അവളുടെ പതിനഞ്ചാം വയസില്‍ മംഗലം കയിച്ച് കൂട്ടികൊണ്ടുവന്നതല്ലെ. അന്നു മുതലിന്നു വരെ അവള്‍ക്കൊരു സമാധാനവും സുഖവും കിട്ടിട്ടുണ്ടാവില്ല. അന്നൊക്കെ വല്യ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കളിയാട്ടം കഴിഞ്ഞാല്‍ മോശമല്ലാത്ത കോള് കിട്ടും. പിന്നെ വേടന്‍ കെട്ടിയാലും, വിഷൂന്ന് പോയാലും, മുത്തപ്പന്‍ കെട്ട്യാലും കൊറച്ച് നെല്ലും കിട്ടും. കൊല്ലത്തോട് കൊല്ലം ഉണ്ണണ്ട അരി അതു കുത്തിയാ കിട്ടും. തെയ്യം കെട്ടും, മുഖത്തെഴുത്തും അല്ലാതെ മറ്റൊരു പണീം പഠിച്ചതുമില്ല, പഠിക്കണമെന്നു തോന്നിയതുമില്ല. അല്ലെങ്കിലും അക്കാലത്ത് പെരുവണ്ണാന്മാര്‍ തെയ്യം കെട്ടലല്ലാതെ മറ്റെന്തു ചെയ്യാന്‍. ദേവസ്വത്തിന്റെ സ്വത്തൊക്കെ പോയതോടെയാ എല്ലാം മാറിയതെന്ന് തോന്നീറ്റ്ണ്ട്.

അല്ലെങ്കിലും മറ്റുള്ള പെരുവണ്ണാന്മാരുടെ വഴിക്ക് താന്‍ നടന്നില്ലല്ലോ. ഏഷ്യാഡിനു തെയ്യം കെട്ടാന്‍ കോറോത്തെ ഒതേനപ്പെരുവണ്ണാനും, തെക്കേലെ കണ്ണന്‍ പണിക്കറും പോയപ്പോ താന്‍ മാത്രല്ലെ പോകാണ്ടിരുന്നെ. പാരീസിലും, ലണ്ടനിലുമൊക്കെ എത്ര എത്ര പരിപാടിക്ക് ആ മാഷ് വന്നു വിളിച്ചു‍‍.... എന്തിനധികം, എത്ര വട്ടം പാര്‍ട്ടിക്കാര്‍ ജാഥയില്‍ തെയ്യം കെട്ടി കൊടുക്കാന്‍ പറഞ്ഞു. എത്ര സായ്പന്മാര്‍ തെയ്യം കാണാന്‍ വന്നു... രാമപ്പെരുവണ്ണാന്റെ തെയ്യത്തിനെപ്പോഴും ആളു കൂടുമല്ലൊ.

എന്നിട്ടും പരദേവതേന്റെ മുമ്പിലല്ലാതെ തെയ്യം കെട്ടാന്‍ നിന്നില്ലല്ലോ അടിയന്‍. അതാണോ ഭഗവതീ എന്നെ നീ ഒന്നിനും കൊള്ളാത്തവനെപ്പോലെ ആക്കിയത്? ബീഡിയിലെ അവസാന പുകയും വലിച്ച് പെരുവണ്ണാന്‍ അകത്തേക്ക് നടന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് രാ‍മപ്പെരുവണ്ണാന്‍ കിടന്നു.

രാമപ്പെരുണ്ണാനില്ലെ ഈടാ... മുറ്റത്തു നിന്നും ആരോ വിളിച്ചു ചോദിക്കുന്നു. നേരം പുലര്‍ന്നതേയുള്ളൂ.. അപ്പോഴേക്കും ആരാണപ്പാ വന്നത്.. അതിശയപ്പെട്ട് രാമപ്പെരുവണ്ണാന്‍ മുറ്റത്തേക്കിറങ്ങി.

ഓ ഇതാര് ഗോപലനോ? എന്താ ഈ വയിക്കൊക്കെ??? പെരുവണ്ണാന്‍ ലോഹ്യം പറഞ്ഞു. കളിയാട്ടകമ്മിറ്റി മെമ്പറാണ് ഗോപാലന്‍.

പെരുവണ്ണാനോടൊരു കാര്യം പറയാന്‍ വന്നതാ.. നാളെ കാവില് കളിയാട്ട കമ്മിറ്റി മീറ്റിംഗുണ്ട്. കളിയാട്ടത്തിനിനി കുറച്ചു ദിവസല്ലെ ഉള്ളൂ... എന്തോ പ്രധാന കാര്യം നിങ്ങളോട് നേരിട്ട് കമ്മിറ്റിക്കാര്‍ക്ക് പറയാനുണ്ട്.. അതുകൊണ്ട് നാളെ വൈകുന്നേരം 5 മണിക്ക് കാവിലെത്തണം.

ഊയ്യന്റപ്പാ... എന്താകാര്യം. പെരുവണ്ണാന് ആധിയായി. ഇന്നുവരെ കമ്മിറ്റിക്കാര്‍ തന്നെ യോഗത്തിനു വിളിച്ചിട്ടില്ല. ഇതിപ്പോ... എന്റെ പരദേവതേ.. പെരുവണ്ണാന്‍ അറിയാതെ വിളിച്ചു പോയി.

കാര്യമൊക്കെ പ്രസിഡണ്ട് കുഞ്ഞികിട്ടന്‍ കൈക്കോറ് നിങ്ങളോടു പറയും. നിങ്ങള് നാള ആട വന്നാ മതി.. ഗോപാലന്‍ സംഭാഷണം അവസാനിപ്പിച്ചു.

കാവില്‍ പെരുവണ്ണാന്‍ കൃത്യ സമയത്തു തന്നെ ഹാജരായി. അപ്പോഴേക്കും കമ്മിറ്റി ഭാരവാഹികളും, കാവിലെ കാരണവന്മാരും എത്തിയിരുന്നു. മുഖവുരയൊന്നും കൂടാതെ കമ്മറ്റി പ്രസിഡണ്ട് കാര്യം പറഞ്ഞു. രാമപ്പെരുണ്ണാന്റെ തെയ്യത്തിനു തീരെ ഉശിറില്ല, അങ്ങനെ ആയ പറ്റൂല്ല... അതുകൊണ്ട് തെയ്യം ഇക്കൊല്ലം മറ്റാരെങ്കിലും കെട്ടണം, അതിനുള്ള ഏര്‍പ്പാട് പെരുണ്ണാന്‍ തന്നെ ഉണ്ടാക്കണം...

ഓ അടിയന്‍... പെരുവണ്ണാന് വാക്കുകള്‍ കിട്ടാതായി... എങ്ങിനെ ഒക്കെയോ വാക്കുകള്‍ പുറത്തു വന്നു.... തമ്പുരാക്കന്മാരെന്താ പറഞ്ഞു വരുന്നതെന്ന് അടിയനൊട്ടും തിരിഞ്ഞിറ്റ്ല്ല.. ഇന്നു വരെ ഇവ്ടുത്തെ അടിയന്തിരത്തിനടിയനൊരു മുട്ടും വര്ത്തീറ്റ്ലല്ല... ഇതു വരെ ഒരു തോറ്റം ചൊല്ലുമ്പം പോലും അടിയന് പിഴ്ച്ചിറ്റ്ണ്ടോ... കോലം കെട്ട്യപ്പൊ ചുവടെ തെറ്റീറ്റ്ണ്ട... പിന്നെന്താ തമ്പിരാക്കള്‍ക്കിപ്പോ ഇങ്ങനൊരു ചിന്ത...

ഇതെന്തു ബിശ്യാ പെര്ണ്ണാന്‍ പറയുന്നെ... സെക്രട്ടറിയാണിത്തവണ സംസാരിച്ചത്. പെരുവണ്ണാന്‍ പറയുന്നതു പോലെയൊന്നുമല്ല സംഗതികള്‍... നിങ്ങക്കെത്ര വയസ്സായി. നിങ്ങളെ പ്രായത്തിലുള്ളോരൊന്നും ഇപ്പൊ തെയ്യം കെട്ടുന്നില്ല. പിന്നെ പുതിയ തലമുറയൊക്കെ വരണ്ടെ... ഇനി പെര്ണ്ണാനധിക കാലമുണ്ടാ... സെക്രട്ടറി കമ്മിറ്റിയുടെ നയം വ്യക്തമാക്കി..

പെരുവണ്ണാനൊന്നും മനസ്സിലായില്ല, ഇതെന്തിനുള്ള പുറപ്പാടാ... ഞാനില്ലെങ്കില്‍ പിന്നാരു തെയ്യം കെട്ടും. പാര്‍ട്ടിയുമായി നടക്കുന്ന മകനോ... ഇതുവരെ ഒരു വേടന്‍ പോലും ഓന്‍ കെട്ടിയിട്ടില്ല. പിന്നെ ആരാ ഉള്ളെ... മൂത്ത മോളുടെ മോന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിനു... ആകെ ഇനി അവകാശിയായി അവനേ ഉള്ളൂ.. ഇല്ലേല്‍ പുറത്തു നിന്നാരെയെങ്കിലും കൂലിക്കു കൊണ്ടുവരേണ്ടി വരും... ഇന്നുവരെ അങ്ങിനെയൊരവസ്ഥ വന്നിട്ടില്ലല്ലോ പരദേവതേ... പെരുവണ്ണാന്റെ ഉള്ളില്‍ ചിന്തകള്‍ മിന്നിമാഞ്ഞു.

എന്താ പെരുവണ്ണാന്‍ മിണ്ടാതിരിക്കുന്നെ... പ്രസിഡണ്ട് നമ്പ്യാര്‍ പെരുവണ്ണാനോടായി ചോദിച്ചു.

അടിയനൊരാഗ്രഹുണ്ട്... അതിനു തമ്പിരാക്കന്മാര്‍ എതിരു നിക്കരുത്... ഞാനീട പുതിയോത്ര കെട്ടാന്‍ തുടങ്ങീറ്റ് 59 കൊല്ലായി... ഒരു കൊല്ലം കൂടി അടിയനെ തന്നെ പുതിയോത്ര കെട്ടാന്‍ വിടണം. നാല്പത്തേഴിലെ സമരം കൊടുമ്പിരികൊള്ളുമ്പഴാ ആദ്യായി അടിയന്‍ പുതിയോത്ര കെട്ട്യത്. ഇതിപ്പൊ 2007 ആണല്ലോ... ഒരൊറ്റക്കൊല്ലം കൂടി അടിയന് പുതിയോത്രക്കോലം കെട്ടണം. അതു കയിഞ്ഞാല്‍ അടുത്ത കൊല്ലം മോളെ മോനെ കൊണ്ട് കെട്ടിക്കാ... ഓനീ മേടം വന്നാ പതിനഞ്ച് വയസ്സാവും. ഇക്കൊല്ലം പത്തിലാ.. അതോണ്ടടുത്ത കൊല്ലം തീര്‍ച്ച്യായിറ്റും അടിയന്‍ കുഞ്ഞീനെകൊണ്ട് കെട്ടിക്കാ... മറുത്തൊന്നും പറയല്ലെ....

കമ്മറ്റിക്കാര്‍ മുഖത്തോടു മുഖം നോക്കി. ഇനിയെന്തു ചെയ്യും. പ്രസിഡണ്ട് എല്ലാവരോടുമെന്ന നിലയില്‍ ഒരഭിപ്രായം പറഞ്ഞു. അപ്പൊ ഇക്കൊല്ലം കൂടി പെരുവണ്ണാന്‍ തന്നെ കെട്ടട്ടല്ലെ?? പാതി മനസ്സോടെ എല്ലാവരും സമ്മതിച്ചു.

അപ്പോ അടിയനങ്ങോട്ട് വിട കൊള്ളട്ടെ.. പെരുവണ്ണാന്‍ കൈകൂപ്പി, എല്ലാവരെയും വന്ദിച്ചു തലകുനിച്ചു.

എന്നാപ്പിന്നങ്ങനാവട്ടെ... പ്രസിഡണ്ട് തലകുലുക്കി... ഇക്കൊല്ലം ഗംഭീരാക്കണം കളിയാട്ടം.. അതു മറക്കേണ്ട... തിരുവനന്തപുരംകാരുടെ നാടകവും, ഗംഭീര അടിയറ*യും കളിയാട്ടത്തിനുണ്ട്... അപ്പൊ ഇനി നെല്ലളവിനു കാണാം പെരുവണ്ണാനെ... (തുടരും)

(പെയിന്റിംഗ്: ധനരാജ് കീഴറ)

*‍ജന്മാരി = ഒരു പ്രത്യേക സ്ഥലത്തെ/ഗ്രാമത്തിലെ/പ്രദേശത്തെ തെയ്യം കെട്ടാനും, ആചാരങ്ങള്‍ അനുഷ്ഠിക്കാനും അധികാരപ്പെട്ട ആള്‍.
* അടിയറ= കാഴ്ച വരവ്

10 comments:

കണ്ണൂരാന്‍ - KANNURAN said...

ഒരു കഥ കൂടി...ദൈവപ്പാതി... എഴുതി വന്നപ്പോള്‍ നീണ്ടുപോയി... ആദ്യ ഭാഗം ബൂലോഗ സമക്ഷം സമര്‍പ്പിക്കുന്നു.. അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു...

ശ്രീ said...

കണ്ണൂരാനേ...
ദൈവപ്പാതിയ്ക്ക് ഒരു നാളികേരം ദാ...
“ഠേ!”

വളരെ ഇഷ്ടപ്പെട്ടു, പെരുവണ്ണാന്റെ കഥ. മനസ്സിനെ തൊടുന്ന അവതരണ ശൈലി... അറ്റുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ആശംസകള്‍‌!

കുഞ്ഞന്‍ said...

എഴുത്ത് ക്ഷ പിടിച്ചു... തുടരട്ടേ..

പലരും പറഞ്ഞ പ്രമേയമാണ്. കുമാര്‍(?) എന്ന ബ്ലോഗര്‍ അസ്സലായി ഇതുപോലൊരു കഥയെഴുതിയത് ഓര്‍മ്മ വരുന്നു. അതില്‍ അവസാനം പാര്‍ട്ടിയെന്നു പറഞ്ഞു നടക്കുന്ന മകന്‍ ബാറില്‍ നിന്നും വില്ലുപോലെ വളഞ്ഞു ഒരലര്‍ച്ചയോടെ ഓടി പെരുവണ്ണാന്റെ വേഷം കെട്ടുമ്പോള്‍ കഥ പര്യവസാനിക്കുന്നു. അപ്പോള്‍ മനസ്സിലെ ചെങ്കൊടി കണ്ണുകളിലായിരുന്നു.

ഉപാസന || Upasana said...

പെരുവണ്ണാന്റെ കഥ നന്നായി...
അടുത്ത പാര്‍ട്ടിനായി കാതിരിക്കുന്നു.
:)
ഉപാസന

Vish..| ആലപ്പുഴക്കാരന്‍ said...

:)

തുടരട്ടേ...!

വേണു venu said...

പെരുവണ്ണാന്റെ കഥ. മനസ്സിനെ നോവിക്കുന്ന രീതിയില്‍‍ പറ്ഞ്ഞിരിക്കുന്നു. ഒരു കഥകളി ചുട്ടി കുത്തുകാരന്‍റെ അനുഭവം നേരിലറിയാന്‍‍ കഴിഞ്ഞതുകൊണ്ടാകാം കൂടുതല്‍‍ ദുഃഖം എനിക്കു് തോന്നിയതു്.
50 കൊല്ലായി ഞാന്‍ കെഴക്കേകാവിലെ പുതിയോത്ര കെട്ടാന്‍ തൊടങ്ങീറ്റ്..
51) മത്തെ കെട്ടിനു ശേഷം ദൈവപ്പാതിയാകാനുള്ള വിധിയാണോ പെര്‍വണ്ണാനിനിയുള്ളതു്.
അടുത്ത ഭാഗത്തിനു്. ആശംസകള്‍.:)

Pramod.KM said...

നന്നായി ഈ കഥ:)
നാടന്‍ ഭാഷ ഏറെ ഇഷ്ടമായി.
കര്‍ക്കിടക മാസത്തില്‍ ‘വേടന്‍‘ പണിക്കന്മാരല്ലെ കെട്ടുക? പെരുവണ്ണാന്മാര്‍ കെട്ടുന്നത് ‘ആടി’ അല്ലേ?

ഏറനാടന്‍ said...

കണ്ണൂരാന്‍‌ജീ.. പോരട്ടെ വേഗം ബാക്കീകൂടെ.. നോവലാണല്ലേ..?

കണ്ണൂരാന്‍ - KANNURAN said...

ശ്രീ: തേങ്ങകളെല്ലാം ഇപ്പൊ ശ്രീയുടെ കസ്റ്റഡിയിലാ അല്ലെ.. നടക്കട്ടെ. രണ്ടാം ഭാഗം ഇന്നു പോസ്റ്റിയിട്ടുണ്ട്.

കുഞ്ഞന്‍: ഞാന്‍ കുമാറിന്റെ ബ്ലോഗില്‍ തിരഞ്ഞെങ്കിലും അത്തരമൊരു കഥ കണ്ടില്ലല്ലൊ. അറിയുമെങ്കില്‍ ആ ലിങ്ക് തരാമോ??

എന്റെ ഉപാസന, ആലപ്പുഴക്കാരന്‍, വേണു: സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

പ്രമോദ്: ഞങ്ങളുടെ നാട്ടില്‍ വേടന്‍ എന്നു തന്നെയാണ് പറയാറ്.

ഏറനാടന്‍: നോവലൊന്നുമല്ല, ഒന്നെഴുതി നോക്കിയതാ മാഷെ..ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായം പറയുമല്ലൊ..

വായിച്ചഭിപ്രായം പറഞ്ഞവര്‍ക്കും, വായിച്ച അഭിപ്രായം പറയാതെ പോയവര്‍ക്കും നന്ദി..

നിലാവര്‍ നിസ said...

ഇനിയും വരട്ടെ തെയ്യങ്ങള്‍... ടൂറിസം വെബ് സൈറ്റുകളിലല്ലാതെ ഇത്തരം കാഴ്ചകള്‍ ഒരു അ-മലബാറുകാരിക്ക് ഒരുപാട് വിലപിടിച്ചതാണ്... ആശംസകള്‍..