Wednesday, August 20, 2008

കേളിപാത്രം



ഓര്‍മ്മ ഒരു പൊട്ടക്കിണറുപോലെയാണെനിക്ക്. അതിലെത്തിനോക്കാന്‍ വല്ലാത്ത പേടിയാണ്. എങ്കിലും വളരെ അപൂര്‍വ്വമായി ആ പൊട്ടക്കിണറ്റിലെത്തിനോക്കാറുണ്ട്.

ആദ്യ ഓര്‍മ്മ എന്താണ്? കുട്ടിക്കാലത്തെ ഓര്‍മ്മകളെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. സമയ സൂചികള്‍ നഷ്ടപ്പെട്ടവയാണ് മിക്കവയും. പലതും കൂടിക്കുഴഞ്ഞിരിക്കുമെങ്കിലും ചിലതിന്റെ തെളിച്ചം വല്ലാതെ എന്നെ വിസ്മയിപ്പിക്കാറുണ്ട്.

ഏറ്റവുമാദ്യത്തെ ഓര്‍മ്മ അച്ഛമ്മയുടെ കൈയ്യില്‍ തൂങ്ങി പെരുമഴ കാണുന്നതാണ്. ഉമ്മറത്തേക്കിറങ്ങാതെ പടിക്കകത്തു നിന്ന് കണ്ട ആ പെരുംമഴ ഇനിയും തോര്‍ന്നിട്ടില്ല!!

പിന്നെത്തെ ഓര്‍മ്മ എന്താണ്?

അടിയന്തിരാവസ്ഥയില്‍ അറസ്റ്റിലായിരുന്ന ഇളയച്ഛന്റെ തിരിച്ചു വരവോ, അതോ കേളിപാത്രമോ? തടിച്ച സോഡാകുപ്പി പോലുള്ള കണ്ണടയിട്ട കൂട്ടുകാരനെ ആദ്യം വീട്ടിലേക്കയച്ച്, പിന്നാലെ കയറിവന്ന മെലിഞ്ഞു വിളറിയ 20 വയസ്സുകാരനായ ഇളയച്ഛന്‍, ആരോടുമൊന്നുമുരിയാടാതെ മണികിലുക്കി വരുന്ന കേളിപാത്രം.. രണ്ടുപേരും എത്ര രാത്രികളില്‍ എന്റെ ഉറക്കംകെടുത്തിയില്ല.

കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഞാന്‍, ഞാന്‍ മാത്രമായിരിക്കില്ല എന്റെ നാട്ടിലെ കുട്ടികളെല്ലാവരും, ഭയന്നിരുന്നത് കേളീപാത്രത്തെയായിരുന്നു. ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്നും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കേളീപാത്രത്തിന്റെ വരവു മുടങ്ങിയിട്ടെത്ര വര്‍ഷമായെന്നെനിക്കറിയില്ല, പക്ഷെ ഇന്നും ആ മണിമുഴക്കം എന്റെ കാതുകളിലുണ്ട്. മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന പാഠവും പഠിപ്പിച്ചത് കേളിപാത്രം തന്നെ.

കണ്ണൂര്‍ ജില്ലയിലെ മിക്കവാറുമെല്ലാ പ്രദേശങ്ങളിലെ വീടുകളിലും മുന്‍‌കാലങ്ങളില്‍ കേളിപാത്രം ഭിക്ഷാടനത്തിനായെത്തും. അഴീക്കോട് ഭാഗത്തുള്ള യോഗി സമുദായത്തില്‍ പെട്ടവരാണ് എന്റെ നാട്ടില്‍ കേളിപാത്രത്തിന്റെ വേഷമണിയാറുള്ളത്. കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും മുക്തി നേടാനായി ശിവന്‍ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവന്‍ കപാലം ‘യോഗി’യെ ഏല്‍പ്പിച്ചുവെന്നുമാണ് വിശ്വാസം.

അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തില്‍ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേല്‍ ചുവന്ന പട്ടുടുക്കും. തലയില്‍ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യില്‍ ഭിക്ഷാപാത്രവും, വടിയും, മറ്റേക്കൈയ്യില്‍ മണി. വേഷമണിഞ്ഞു കഴിഞ്ഞാല്‍ ഉരിയാട്ടമില്ല. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാല്‍ ആളുകള്‍ താനേ വഴിമാറി കൊടുക്കും. മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. വീടുകളിലെത്തിയാല്‍ നാലു ദിക്കും നോക്കി, 3 വട്ടം വെക്കും. ഒരോ വട്ടമെത്തിയതിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തില്‍ അരിയിടും. തുടര്‍ന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക്, വെയില്‍ മൂക്കുന്നതിനു മുന്‍പു തന്നെ ഭിക്ഷാടനം നിര്‍ത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. ഒരാഴ്ചകൊണ്ടേ ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും തീര്‍ക്കാറുണ്ടായിരുന്നുള്ളു.

കേളിപാത്രത്തിന്റെ മണി ഇപ്പോള്‍ എന്റെ നാട്ടിൽ മുഴങ്ങാറില്ല, മണ്മറഞ്ഞു പോയ മറ്റു അനുഷ്ടാനകലകളിലൊന്നായി കേളിപാത്രവും. ഇന്നെവിടെയെങ്കിലും ഉണ്ടാകാറുണ്ടോ കേളിപാത്രം.??? നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

വര: ധനരാജ് കീഴറ
(ഈ പോസ്റ്റെഴുതുമ്പോള്‍ പലരോടും അന്വേഷിച്ചു കേളീപാത്രത്തിന്റെ ഒരു ഫോട്ടോയ്ക്കായി, എങ്ങു നിന്നും കിട്ടിയില്ല, ഒടുവില്‍ ഒരെണ്ണം വരക്കാന്‍ അനിയനോടു പറഞ്ഞു. അവന്‍ ഓര്‍മ്മയില്‍ നിന്നും വരച്ച കേളീപാത്രമാണ് മുകളില്‍.)

Monday, July 28, 2008

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?




ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ “Pod Cast മലയാളത്തിൽ ആദ്യമായി” എന്നു കാണുന്നു.

എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു.

മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ.

അപ്ഡേറ്റ് (29.7.2008):

ഇതേ വിഷയത്തില്‍ ജോയുടെയും കൃഷിന്റെയും പോസ്റ്റുകള്‍ കാണുക.

മനോരമയ്ക്ക് രണ്ട് ഇമെയിലുകള്‍‍ അയച്ചെങ്കിലും അവര്‍ തെറ്റ് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. വിക്കിപീഡിയയിലെ നിര്‍വ്വചനം അംഗീകരിക്കാന്‍ തയ്യാറില്ലെന്നാണ് രണ്ടാമത്തെ മെയിലില്‍ പറഞ്ഞത്. എന്തു ചെയ്യാം, ഉറങ്ങുന്നവനെയല്ലെ ഉണര്‍ത്താന്‍ പറ്റൂ, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുവാന്‍ പറ്റില്ലല്ലൊ.

Sunday, July 20, 2008

മന്‍‌മോഹന്‍ സിംഗ് വിശ്വാസവോട്ട് തേടുമ്പോള്‍ ചങ്കിടിക്കുന്നതാര്‍ക്ക്?

ഒറ്റവാക്കിലുത്തരം പറയാം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്.
പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും നടപ്പിലാക്കാത്തതിനാലല്ല. മറ്റൊരു തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ മുഴങ്ങുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടേ ചങ്കിടിക്കുന്നത് ഇലക്‍ഷന്‍ ഡ്യൂട്ടിയെന്ന പീഢനമോര്‍ത്താണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും നടത്തിപ്പിനു പിന്നില്‍ നീണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അകലങ്ങളിലുള്ള പോളിംഗ് ബൂത്തുകളില്‍ വനിതകളടക്കമാണ് ഇലക്‍ഷന്‍ ഡ്യൂട്ടിക്കായെത്തുന്നത്. പലപ്പോഴും ഭഷണം ലഭിക്കാത്ത, പ്രാഥമിക സൌകര്യങ്ങളൊന്നുമില്ലാത്തെ സ്കൂളുകളില്‍ ഇലക്‍ഷന്‍ ഡ്യൂട്ടിക്കായി പോകാനുള്ള യോഗം ഈയുള്ളവുനുണ്ടായിട്ടുണ്ട്. 1989 ഒക്ടോബര്‍ മാസം ദില്ലിയില്‍ സെന്‍‌ട്രല്‍ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ ചേര്‍ന്ന ഞാന്‍ അടുത്ത മാസം തന്നെ ആദ്യത്തെ ഇലക്‍ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടു. മദന്‍‌ഗിറിലായിരുന്നു ബൂത്ത് എന്നാണോര്‍മ്മ, ഞാന്‍ താമസിച്ചിരുന്നത് ആര്‍.കെ.പുരത്തും. രാവിലെ 4 മണിക്കെഴുന്നേറ്റ്, തണുത്തുവിറച്ച് ഏതോക്കെയോ ബസ്സില്‍ കയറി പോളിങ്ങ് ബൂത്തില്‍ സമയത്തിനു മുന്‍പെ എത്തിയെങ്കിലും, ആദ്യ വോട്ടറെ കാണാന്‍ തിരഞ്ഞെടുപ്പാരംഭിച്ച് ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. 35% പോലും വോട്ട് പോള്‍ ചെയ്തില്ല. വോട്ടര്‍മാരുടെ ഒപ്പ്
കൌണ്ടര്‍ഫോയിലില്‍ രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ നല്‍കലായിരുന്നു എന്റെ ചുമതല. ഹിന്ദി അറിയാതെ ഒപ്പിടാന്‍ ദസ്തക്, ദസ്തകത്ത്, ദസ്കത്ത് എന്നിങ്ങനെ വാ‍യില്‍ തോന്നിയത് പറഞ്ഞപ്പോള്‍ അങ്കലാപ്പിലായത് വോട്ടര്‍മാരായിരുന്നു. പോളിംഗ് അവസാനിച്ചപ്പോള്‍ ഏജന്റന്മാര്‍ക്ക് സങ്കടം, പോളിംഗ് ടീമിലുള്ളവര്‍ക്ക് വോട്ടില്ലാത്തതിനാല്‍. ഒടുവില്‍ അവരുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഓരോ വോട്ടു വീതം ചെയ്തേ ഞങ്ങള്‍ മടങ്ങിയുള്ളൂ. ദെല്‍ഹിയോട് വിട പറയുന്നതിനു മുന്‍പെ മറ്റൊരിക്കല്‍ കൂടി ഈസ്റ്റ് ദെല്‍ഹിയില്‍ ഇലക്‌ഷന്‍ ഡ്യൂട്ടി ചെയ്തു.

നാട്ടിലെത്തിയതിനുശേഷം വന്ന എല്ലാ തിരഞ്ഞെടുപ്പിലും ഡ്യൂട്ടി ഉണ്ടാവാറുണ്ട്. അസംബ്ലിയെന്നോ, പഞ്ചായത്തെന്നോ, പാലമെന്റെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ തിരഞ്ഞെടുപ്പിലും ഡ്യൂട്ടി ഉറപ്പായിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളില്‍ മാത്രമല്ല കോഴിക്കൊട്ടെ തിരുവമ്പാടിയില്‍ വരെ തിരഞ്ഞെടുപ്പിനായി പോകേണ്ടി വന്നിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പും എന്നെ സംബന്ധിച്ചിടത്തോളം പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കാറ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ തന്നെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് അപേക്ഷ നല്‍കുന്നവരെകൊണ്ട് നിറയും കലക്ടറേറ്റുകളിലെ ഇലക്‍ഷന്‍ സെക്‍ഷനുകള്‍, കണ്ണൂരില്‍ പ്രത്യേകിച്ചും. ടി.എന്‍.ശേഷന്‍ ഇലക്‍ഷന്‍ കമ്മീഷണറായതോടെ ജീവനക്കാരെ അവരവരുടെ മണ്ഡലങ്ങളില്‍ നിയോഗിക്കരുതെന്നുത്തരവുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ പേരെ ജില്ല മാറ്റിയാണ് പോസ്റ്റ് ചെയ്തത്. അതുപോലെ ഏതു ബൂത്തിലാണ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ നേരത്തെ അറിയിക്കാറില്ല, രാവിലെ പോളിംഗ്
സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തുമ്പോള്‍ മാത്രമാണ് എവിടെയാണ് പോകേണ്ടതെന്നു പോലും അറിയുക. ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കാറ് വനിതാ ജീവനക്കാരാണ്. ആദ്യകാലങ്ങളില്‍ തിരഞ്ഞെടുപ്പിനു പോയാല്‍ ഭക്ഷണ കാര്യങ്ങളിലൊന്നും യാതൊരു വിഷമവും ഉണ്ടാവാറില്ലെങ്കിലും, ഇപ്പോല്‍ സ്ഥിതി മാറിയിരിക്കയാണ്. ഹോട്ടലുകളില്ലാത്ത ഗ്രാമങ്ങളില്‍ ഭക്ഷണമൊന്നും കഴിക്കാതെ ഒരു ദിവസം മുഴുവന്‍
ഇരിക്കേണ്ടതായി വന്നിട്ടുണ്ട്. തങ്ങളുടെ ഇച്ഛക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവരല്ലെന്നു തോന്നിക്കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ ഗൌനിക്കുകയും ഇല്ല.
ഇലക്‍ഷന്‍ ഡ്യൂട്ടി ഇലക്‍ഷന്‍ ദിവസം മാത്രമല്ല, അതിനു തൊട്ടു മുന്‍പത്തെ ദിവസം ആരംഭിക്കും. ഇലക്‍ഷന്‍ സാമഗ്രികളുടെ വിതരണം രാവിലെ 7 മണിക്കാരംഭിക്കും. വിതരണ കേന്ദ്രത്തില്‍ രാവിലെ 7 മണിക്കെത്തിയില്ലെങ്കില്‍ പിന്നെ മൈക്കിലൂടെ പേരുകേള്‍ക്കാം. ഉടന്‍ കൌണ്ടറില്‍ ഹാജരായില്ലെങ്കില്‍ പോലീസിനെ അറിയിക്കുമെന്ന്!!! സാധന വിതരണ കൌണ്ടറില്‍ നിന്നും 37 തരം സാധനങ്ങളും (മൊട്ടു സൂചി, ബ്ലേഡ്, ഇന്‍‌ഡെലിബില്‍ ഇങ്ക് അങ്ങിനെ പോകുന്നു), 13 തരം ഫോറങ്ങളും, 24 തരം കവറുകളും ഓരോ പോളിംഗ് ടീമിനും നല്‍കും. ഇവയൊക്കെ എണ്ണി തിട്ടപ്പെടുത്തി ഉറപ്പു വരുത്തിയേ പോളിംഗ് സ്റ്റേഷനിലേക്ക് യാത്രയാവാന്‍ പറ്റൂ. എന്തെങ്കിലും സാധനം ഇല്ലെങ്കില്‍ കുടുങ്ങിയതു തന്നെ. പണ്ട് ബാലറ്റു ബോക്സായിരുന്നത് ഇന്നിപ്പോള്‍ ഇലക്ട്രോണിക് യന്ത്രമായി മാറി എന്നൊരു വ്യത്യാസം മാത്രം. ഉച്ചക്കു മുന്‍പെ തന്നെ ബൂത്തിലെത്തിയാല്‍ പിറ്റെ ദിവസം പോളിംഗ് തീരുന്നതു വരെ ദുരിതമയം തന്നെ. അടച്ചുറപ്പില്ലാത്തെ സ്കൂളുകളില്‍ വോട്ടിംഗ് യന്ത്രത്തെയും നോക്കിയാവും പ്രിസൈഡിംഗ് ഓഫീസറുടെ കിടപ്പ്. വല്ലവനും ഇതടിച്ചു മാറ്റിയാല്‍ പണിപോയതു തന്നെ. പിറ്റെ ദിവസം 5 മണിയോടെ വോട്ടെടുപ്പ് തീര്‍ന്നാലും ഫോറങ്ങള്‍ പൂരിപ്പിച്ച്, കവറുകളെല്ലാം അരക്കുവച്ച് സീല്‍ ചെയ്ത് തീരാന്‍ ഒരു മണിക്കൂറിലധികം സമയം വേണ്ടി വരും. പിന്നെ ഈ പെട്ടിയും തൂക്കി റിസീവിംഗ് സെന്ററിലെത്തി ക്യൂ നിന്ന് ഏല്‍പ്പിച്ചു വരുമ്പോഴേക്കും ലാസ്റ്റ് ബസ് പോയിക്കാണും. ചിലപ്പോഴൊക്കെ റിസീവിംഗ് സെന്ററില്‍ തന്നെ അന്നും കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. തിരിച്ച് വീട്ടിലെത്തുന്നത് പലപ്പോഴും മൂന്നാം ദിവസമായിരിക്കും. ജനാധിപത്യം പുലരാനുള്ള കഷ്ടപ്പാട് ചില്ലറയൊന്നുമല്ല.
കണ്ണൂരിലെ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും കോമഡിയായിട്ടാണ് എനിക്കനുഭവപ്പെട്ടിരുന്നത്. ആളുമാറി വോട്ടു ചെയ്യലും, കള്ളവോട്ടു ചെയ്യലും ഇവിടെ പുതുമയല്ല. പിടിക്കപ്പെട്ടാല്‍ യാതൊരു കൂസലുമില്ലാതെ പിന്നെ കാണാമെന്നും പറഞ്ഞ സ്ഥലംവിടുന്നവരാണധികവും. പി.ജയരാജനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നടന്ന കൂത്തുപറമ്പ് അസംബ്ലി തിരഞ്ഞെടുപ്പില്‍ നിയോഗിക്കപ്പെട്ടത് സാക്ഷാല്‍ പിണറായി വിജയന്റെ ബൂത്തായ
ആര്‍.സി.അമല സ്കൂളില്‍. യു.ഡി.എഫ്. ഭരണത്തിന്‍ കീഴില്‍ നടന്ന ആ തിരഞ്ഞെടുപ്പിന് അഭൂതപൂര്‍വ്വമായ പോലീസ് സന്നാഹമായിരുന്നു. സി.ആര്‍.പി.എഫും, ആര്‍.എ.എഫും തിരഞ്ഞെടുപ്പിനായെത്തി. ഓരോ ബൂത്തിലും എസ്.ഐ. ഗ്രേഡിലുള്ള പോലീസ് ഉദ്യോഗസ്ഥരെ തന്നെ പോസ്റ്റ് ചെയ്തു. ആര്‍.സി. അമല സ്കൂളില്‍ മാത്രം നൂറിലേറെ പോലീസുകാര്‍, പലരും അന്യജില്ലക്കാരായിരുന്നു. ആകെയുള്ളത് 2 ടോയ്ലറ്റുകള്‍. 4 ബൂത്ത് അന്നവിടെ ഉണ്ടായിരുന്നു എന്നാണോര്‍മ്മ. 4 ബൂത്തിലും കൂടി 20ഓളം പേര്‍, കൂടെ ഈ പോലീസുകാരും. രാവിലത്തെ കലാപരിപാടികള്‍ പലര്‍ക്കും നിര്‍വ്വഹിക്കാന്‍ സാധിച്ചില്ല. സാധാരണ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ ഏജന്റുമാര്‍ പിണറായിലെ ബൂത്തുകളില്‍ ഉണ്ടാവാറില്ലെങ്കിലും,
അന്നത്തെ തിരഞ്ഞെടുപ്പില്‍ 2 പേര്‍ ഉണ്ടായിരുന്നു. ശക്തമായ പോലീസ് ബന്തവസ്സോടെ നേരം പുലരും മുന്‍പ് രണ്ടു പേര്‍ ബൂത്തിലേക്കോടി കയറുകയായിരുന്നു. ഇലക്‍ഷന്‍ വളരെ സമാധാനപരമായിരുന്നു. ഉച്ചവരെ കനത്ത പോളിംഗായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ ഐഡന്റിറ്റി കാര്‍ഡ് വേണമെന്നാണ്, പക്ഷെ ഐഡന്റിറ്റി കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയിലേതെങ്കിലും ഒന്ന്
ഹാജരാക്കിയാലും മതി. ഉച്ചവരെ വന്നവരെല്ലാവരും ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കിയിരുന്നു. പക്ഷെ ഉച്ചക്ക് ശേഷം സ്ഥിതി മാറി. പുതിയ പാസ്സ് ബുക്കുമായി ചെറുപ്പക്കാരുടെ ക്യൂ നീണ്ടു. എല്ലാവര്‍ക്കും സഹകരണ ബാങ്കിലെ പാസ്സ്ബുക്കുകള്‍. വോട്ടര്‍ പട്ടികയിലെ ചിത്രവുമായി യാതൊരു സാമ്യവുമില്ല. ബൂത്തിലെ ഒന്നാമത്തെ പോളിംഗ് ഓഫീസറാണ് ഐഡന്റിറ്റി പരിശോധിക്കേണ്ടത്, പേടികൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല. പിറകിലിരിക്കുന്ന എല്‍.ഡി.എഫ്./ യു.ഡി.എഫ്. ഏജന്റുമാരും മൌനം. പക്ഷെ എല്ലാവര്‍ക്കും അറിയാം നടക്കുന്നത് കള്ള വോട്ടാണെന്ന്. 4 മണിയാകുമ്പോഴേക്കും 85% പോളിംഗ് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഇടക്കിടെ ഏജന്റുമാര്‍ ഇനിയും വോട്ട് ചെയ്യാനുള്ളവരുടെ ലിസ്റ്റ് പുറത്തേക്ക് കൊടുത്തയക്കും, അതിനനുസരിച്ച് തൊട്ടടുത്ത സഹകരണ ബാങ്കില്‍ നിന്നും പാസ്സ് ബുക്കുകള്‍ ഇഷ്യു ചെയ്യും. എല്ലാം വളരെ സ്മൂത്തായി നടക്കുന്നു. 4.50 ആകുമ്പോള്‍ ഒരു പയ്യന്‍ ഓടിക്കിതച്ച് വോട്ടു ചെയ്യാനായെത്തി. പിറകിലിരുന്ന യു.ഡി.എഫ്. ഏജന്റ് ആദ്യമായി ശബ്ദിച്ചു. അവന്‍ ഇതുവരെ 5 വോട്ട് ചെയ്തെന്നും ഇനിയും ചെയ്യാന്‍ സമ്മതിക്കില്ലെന്നുമായി ഏജന്റ്. വന്നവനെ പിടിക്കാന്‍ അവന്റെ അച്ഛന്റെ പേരു ചോദിക്കണമെന്നായി അടുത്ത ആവശ്യം. ഗത്യന്തരമില്ലാതെ അച്ഛന്റെ പേരു ചോദിച്ചപ്പോഴേക്കും വന്നവന്റെ മട്ടുമാറി. ഇത്ര ഡിമാന്റുള്ള വോട്ടെനിക്കു വേണ്ടെന്നും, ഏജന്റെങ്ങിനെ ഇവിടെ നിന്നും പോകുമെന്നു കാണാമെന്നും വെല്ലുവിളിയായി. കണ്ണൂരിലിതൊരു പുതുമയല്ലാത്തതിനാല്‍ ആരും അവനെ അറസ്റ്റു ചെയ്യാനോ മറ്റോ നോക്കിയതുമില്ല. പോളിംഗ് സമയം കഴിഞ്ഞതോടെ ബൂത്തിനു ചുറ്റും ജനം വളഞ്ഞു. പോലീസുകാര്‍ സമയോചിതമായി ഇടപെട്ട് പോലീസ് ജീപ്പില്‍ ഏജന്റിന്റെ കടത്തി കൊണ്ടുപോകുകയായിരുന്നു. പിന്നീടന്വേഷിച്ചപ്പോഴാണറിഞ്ഞത് ഏജന്റ് ആ നാട്ടുകാരനെയല്ല, തലശ്ശേരിയില്‍ നിന്നും ഇറക്കുമതി ചെയ്തയാളാണെന്ന്‌. അന്നു 90% തികക്കാന്‍ പറ്റാത്തതില്‍ എല്‍.ഡി.എഫ്. ഏജന്റുമാര്‍ വളരെ ഖിന്നരായിരുന്നു.

ഒരു തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ ഭൂരിപക്ഷം ജീവനക്കാരുടെയും പ്രാര്‍ത്ഥന എങ്ങിനെ ഈ കുരിശിന്ന് ഒഴിവാകുമെന്നു തന്നെയാണ്. അതുകൊണ്ടൊക്കെയാണ് മന്‍‌മോഹന്‍ സിംഗ് വിശ്വാസവോട്ട് തേടുമ്പോള്‍ ചങ്കിടിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാകുന്നത്, വിശേഷിച്ചും വനിതകളുടെ.

Tuesday, July 08, 2008

കണ്ണൂര്‍ കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം

പകലുറക്കത്തിന്റെ ചടവുമായി കണ്ണൂര്‍ക്കോട്ടയിലേക്കു
ഞാന്‍ കടന്നുചെന്നപ്പൊഴെക്കും
പുരാവസ്തുസംരക്ഷണവകുപ്പിന്‍ കീഴില്‍
അതൊരു സ്മാരകമായി മാറിയിരുന്നു



വൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൌഢയൌവനത്തിന്റെ
അകാലസ്മൃതികള്‍പോലെ
തുരുമ്പിച്ച പീരങ്കികള്‍ പലയിടത്തും



ഇവയുടെ ഹിംസ്രഗര്‍ജനങ്ങള്‍ അനന്തമായ അലയാഴിയുടെ
നിതാന്തഗംഭീരതരംഗഘോഷങ്ങള്‍ക്കു മുകളിലൂടെ
പാഞ്ഞു പോയിരിക്കണം



ദിശാസൂചികളും വെച്ച് അളന്നു
തിട്ടപ്പെടുത്തിയ അലര്‍ച്ചകള്‍ ഉന്നത്തിലേക്ക്
ഊക്കോടെ കുതിച്ചുകാണും



പടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍
നിര്‍ദോഷികളുടെ നിലവിളികള്‍ ചതഞ്ഞരഞ്ഞിരിക്കണം
വിഢ്ഡികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം
മനുഷ്യന്‍ മനംനൊന്തു ദു:ഖിച്ചിരിക്കണം
നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നുപോയിരിക്കണം



കാറ്റാടിമരച്ചില്ലകള്‍ എന്താണു മൂളുന്നത്?
കടലിലേക്കുതന്നെ മുഖം തിരിച്ചാലോ?
കടലിന്നും കടലുതന്നെ
കരകാണാത്ത നീല വിസ്തൃതി
രഹസ്യം വിട്ടുകൊടുക്കാത്ത അതേ മന:സ്ഥിതി



അസ്തമയത്തിന്റെ നിഴല്‍ പരന്ന അങ്ങേ മൂലയ്കല്‍
സ്വവര്‍ഗഭോഗികള്‍ ഉത്തേജിതരാകുന്നു
അകപ്പെട്ടുപോയ ഒരു കുമാരന്റെ
അമര്‍ത്തിപ്പിടിച്ച വിമ്മിട്ടം
ഉദാസീനമായ കണ്ണുകള്‍ ആ ഭാഗത്തേക്ക്
തിരിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ല
കെട്ടുപിണഞ്ഞ നിഴലുകള്‍ മാത്രം
മിക്കകണ്ണുകളും ഇവിടെ ഉദാസീനമാണ്


"എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ‍ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരോടും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കികാണും"



കോട്ടയിന്നു കോട്ടയല്ല- പുരാവസ്തു
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു
സ്വവര്‍ഗഭോഗികള്‍ അവസരം പാര്‍ത്തു കഴിയുന്നു
പിമ്പുകള്‍ പരതി നടക്കുന്നു

ഇതാ ഒരു പരസ്യം
“ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും”




എങ്കിലും ഞാന്‍ ഭയന്നു
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ - "സമയമായി"





സമര്‍പ്പണം: കടമ്മനിട്ടയ്ക്ക്
വരികള്‍‍: കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ടയില്‍ നിന്നും
വിക്കിയിലെ കണ്ണൂര്‍ കോട്ട ഇവിടെ

Wednesday, June 25, 2008

ബേക്കല്‍




എന്റെ വീട്ടില്‍ നിന്നും ബേക്കലിലേക്ക് നൂറില്‍ താഴെ കിലോമീറ്റല്‍ ദൂരമേയുള്ളു. പക്ഷെ ബേക്കല്‍ ഞാനാദ്യമായി കണ്ടത് 2008 ജൂൺ 1ന് ആയിരുന്നു. പഴയ ചങ്ങാതിമാര്‍ ഇത്തവണ കണ്ണൂര്‍ക്ക് വന്നു, കഴിഞ്ഞ തവണ ഞങ്ങൾ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ബേക്കല്‍ കൊതിപ്പിക്കുന്ന തീരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം, അതിന്റെ മനോഹാരിതയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒട്ടുനാളായി. ബേക്കല്‍ ബീച്ചിന്റെ സൌന്ദര്യവും, കോട്ടയുടെ ശില്പചാതുരിയും വിറ്റ് കാശാക്കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ടൂറിസം വകുപ്പ് കണ്ടെത്തിയിരുന്നു. അതിന്റെ പരിണിത ഫലമായിരുന്നു ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍. ബേക്കലിന്റെ സ്പെഷല്‍ ടൂറിസം സോണായി പ്രഖ്യാപിച്ചു, നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും നിർമ്മാണത്തിലാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗോള്‍ഫ് കോഴ്സും ഉണ്ടത്രെ.. ഇപ്പൊള്‍ തന്നെ ബേക്കല്‍ ബീച്ചില്‍ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. ഒരു പക്ഷെ ഇനി ഒരു തവണ ബേക്കല്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത് വിദേശ ടൂറിസ്റ്റുകളുടെ പറുദീസയായി മാറിയിട്ടുണ്ടാകും.

അതിനൊക്കെ മുന്‍പെ ബേക്കല്‍ കാണാന്‍ പറ്റിയത് ഭാഗ്യമെന്നു വിചാരിക്കാം.



കോട്ടയുടെ പ്രവേശന കവാടം. 17ആം നൂറ്റാണ്ടിലാണത്രെ ഈ കോട്ട നിര്‍മ്മിച്ചത്. ശിവപ്പ നായിക്കെന്ന ഇക്കേരി വംശത്തില്പെട്ട രാജാവാണിത് നിർമ്മിച്ചതെന്നാണ് പൊതുവെ വിശ്വസിച്ചു വരുന്നത്. പിന്നീട് മൈസൂർ രാജാവായിരുന്ന ഹൈദരാലി പിടിച്ചെടുത്തു.
കോട്ടയ്ക്കകത്തെ ആഞ്ജനേയ ക്ഷേത്രം, മത മൈത്രിയുടെ പ്രതീകം...

കോട്ട വാതില്‍ മറ്റൊരു ദൃശ്യം.

കോട്ടയ്ക്കകത്തെ ഒബ്സര്‍വേറ്ററി... ഇതിനു മുകളില്‍ കയറിയാല്‍ കടലിലെ നീക്കങ്ങളെല്ലാമറിയാം...


ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ കോട്ടയ്ക്കകത്ത് പൂന്തോട്ട നിർമ്മാണം പുരോഗമിക്കുന്നു.

ബേക്കൽ ബീച്ച് (പള്ളിക്കരെ ബീച്ച്) കോട്ടയ്ക്കകത്തു നിന്നുമെടുത്ത് ചിത്രം.


ബേക്കല്‍ ബീച്ച് ഉദ്യാനം.

ഈ കോട്ടയുടെ ചരിത്രമോ, കഥകളോ ഒന്നും എവിടെയും എഴുതി കണ്ടില്ല, ആകെ കണ്ടത് ഈ ബോര്‍ഡ് മാത്രം..

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി.

Wednesday, June 18, 2008

തേനീച്ചക്കൂട്

കണ്ണൂരിലാണ് താമസമെങ്കിലും ഇതുവരെ ഞാൻ ബേക്കൽ കോട്ട കണ്ടിരുന്നില്ല. ദെൽഹിയിൽ നിന്നും ചില കൂട്ടുകാരെത്തിയപ്പോൾ അവരുടെ കൂടെ ബേക്കൽ കോട്ടയും ബീച്ചുമൊക്കെ സന്ദർശിക്കാൻ തീരുമാനിച്ചു. പോകുന്ന വഴി കാഞ്ഞങ്ങാട് വഴികാട്ടിയായി ഒരു സുഹൃത്ത് കാത്തു നിൽക്കാമെന്ന് പറഞ്ഞു. അവൻ കാത്തിരുന്ന സ്ഥലം കാഞ്ഞങ്ങാട്ടുള്ള ആകാശ് കൺ‌വെൻഷൻ സെന്ററായിരുന്നു. നല്ലൊരു കൺ‌വെൻഷൻ സെന്റർ, കണ്ണൂരിൽ പോലും ഇത്രയും ഗംഭീരമായ ഒരു ഹാൾ ഇപ്പോഴില്ല. ഏതായാലും ഒരു ഫോട്ടോ കാച്ചിക്കളയാമെന്ന് കരുതി.
ഫോട്ടോ എടുക്കാൻ നോക്കുമ്പോഴാണ് അത് കണ്ണിൽ പെട്ടത്. കെട്ടിടത്തിനു മുകളിൽ തേനീച്ചകൾ കൂടു കെട്ടിയിരിക്കുന്നു. ഒന്നല്ല, രണ്ടല്ല നിരവധി കൂടുകൾ. ചിത്രത്തിലെ നീല വൃത്തങ്ങൾ ശ്രദ്ധിക്കൂ.... (ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം)
തിരക്കേറിയ നഗരമധ്യത്തിൽ തേനീച്ചകൾക്ക് ഏറ്റവും സുരക്ഷിതമെന്നു തോന്നിയത് ഈ കെട്ടിടത്തിന്റെ മുകൾ ഭാഗമായിരുന്നു. ചില ക്ലോസ് അപ്പ് ദൃശ്യങ്ങൾ കൂടി കാണൂ..




തേനീച്ചകളെകൊണ്ട് യാതൊരു ശല്യവുമില്ലാത്തതിനാൽ അവയെ തുരത്തണമെന്ന് ഹാൾ ഉടമകൾക്കും തോന്നിയില്ല...

എന്തായാലും തേനീച്ചകൾക്കിതൊരു സുരക്ഷിത സ്ഥാനം തന്നെ, സംശയമില്ല.

Wednesday, May 21, 2008

ഇട്ടിയും കോലും

ചങ്ങാതിമാര്‍ കൂട്ടുകൂടി കള്ളുകുടിക്കുമ്പോഴാണ് ആ ചിന്ത പൊട്ടിവീണത്. ചെറുപ്പത്തില്‍ കളിച്ച പല കളികളും ഇന്നു കാണാനില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ മധ്യവേനലവധിക്കാലത്ത് രാവിലെ മുതല്‍ തുടങ്ങും, ഇട്ടിയും കോലും കളി (കുട്ടിയും കോലും). ഉച്ചക്ക് ചോറുണ്ണാനൊരോട്ടം, 10 മിനിട്ടിനകം വീണ്ടും തിരിച്ച് അമ്പലപ്പറമ്പിലേക്ക്. ഇടക്കിടെ കളികള്‍ മാറിക്കൊണ്ടിരിക്കും, കോട്ടി കളി (ഗോലി), പന്തുകളി, കണ്ടേറ് അങ്ങിനെ കളികള്‍ക്കൊരു ക്ഷാമവുമുണ്ടായിരുന്നില്ല അക്കാലത്ത്. ഒന്നു മടുക്കുമ്പോള്‍ മറ്റൊന്നിലേക്ക് മാറും.

ബഹറിനില്‍ നിന്നും അവധിക്ക് നാട്ടില്ലെത്തിയ അമ്പാസ്കയും, ചക്കരയും, ഓയില്‍ റിഗ്ഗില്‍ ജോലി ചെയ്യുന്ന അക്കുസോട്ടയും, നാട്ടില്‍ തന്നെ ഡ്രൈവറായ പൊടീഷും ഒക്കെ ഓര്‍മ്മകളിലൂടെ ഒരു മടക്കയാത്ര നടത്തി. (ഈ പേരുകള്‍ കേട്ടത്ഭുതപ്പെടേണ്ടതില്ല, ഈ നാട്ടിലങ്ങിനെയാ, എല്ലാര്‍ക്കും ഏറ്റവും കുറഞ്ഞത് 2 പേരെങ്കിലും കാണും.. പലരും സ്വന്തം പേരിനേക്കാളധികം അറിയപ്പെടുന്നത് ഇക്കട്ട പേരിലാണ് (കുറ്റപ്പേര്‍).. )

ഇപ്പോഴത്തെ പിള്ളേരെല്ലാം ക്രിക്കറ്റിന്റെ പിന്നാലെയാ.. അവര്‍ക്ക് ഇട്ടിയും കോലുമെന്താണെന്നറിയില്ല, നമ്മൊക്കൊരു കൈ നോക്കിയാലോ? ഇക്കസോട്ട പിന്നെ താമസിച്ചില്ല, നല്ലൊരു കാഞ്ഞിരത്തിന്റെ കമ്പു തപ്പി നടപ്പായി.

നല്ലൊരു കമ്പു കണ്ട്പ്പോള്‍ പൊടീഷുഷാറായി, കത്ത്യാളെടുത്ത് (വെട്ടുകത്തി) ചെത്തി വൃത്തിയാക്കാന്‍ തുടങ്ങി.

പത്തു മിനുട്ട് നേരത്തെ അധ്വാനം.

ഇട്ടീം കോലും റെഡി, പക്ഷെ കളിക്കാനാളു വേണ്ടെ?

കാണുന്ന നാട്ടുകാരെന്തു പറയും എന്നായിരുന്നു പലരുടെയും ചിന്ത, കുറേ പേര്‍ ചുറ്റുമതിലിരിപ്പായി, അഞ്ചാറു പേര്‍ കളിക്കാന്‍ തയ്യാറായി.

അധിക നേരം കഴിയും മുന്‍പു തന്നെ, നോക്കിയിരുന്നവരിലോരോരാളായി കളിക്കളത്തിലിറങ്ങി. ശരിക്കും ഒരു മടക്കയാത്ര, ബാല്യകാലത്തേക്ക്. പ്രായം മറന്ന്, മറ്റെല്ലാം മറന്ന് കുട്ടികളായി.

വലിയവര്‍ കളി മതിയാകിയപ്പോള്‍ പമ്മി പമ്മി നിന്നിരുന്ന ജൂനിയര്‍മാര്‍ രംഗത്തെത്തി.പതുക്കെ കളി തുടങ്ങി.
വെയിലേറിയപ്പോള്‍ കളി, ആലിന്‍ തണലിലേക്ക് കളി മാറി.

പിന്നെ ജൂനിയര്‍മാര്‍ കളി നിര്‍ത്തിയപ്പോള്‍ ‘പൊടികള്‍‘ കളിയേറ്റെടുത്തു. അങ്ങിനെ ഇട്ടീം കോലിനു പുനര്‍ജന്മം....

ഫോട്ടോ എടുത്തത് ചോട്ട, മൊബൈലില്‍..

Tuesday, May 13, 2008

ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പ് നിരാശ ജനകം

2008 മെയ് മാസത്തെ ഭാഷാപോഷിണി (പുസ്തകം 31, ലക്കം 12) മലയാളം ബ്ലോഗുകളെക്കുറിച്ച് ചര്‍ച്ചയെന്ന പേരില്‍ 5 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പത്രാധിപക്കുറിപ്പും മലയാളം ബ്ലോഗിനെകുറിച്ചു തന്നെയാണ്.

വാമൊഴിയുടെ മടങ്ങി വരവും കമന്റുകളുടെ ചടുല വിനിമയങ്ങളും കൊണ്ട് ബ്ലോഗ് മലയാളഭാഷയെ സമ്പന്നമാക്കിയേക്കാമെന്നാണ് പത്രാധിപക്കുറിപ്പിലെ പ്രതീക്ഷ.

ബ്ലോഗുകളെക്കുറിച്ചുള്ള 5 ലേഖനങ്ങളും ബ്ലോഗില്‍ രാജേഷ് വര്‍മ്മ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലെ ഒരു ഭാഗവുമാണ് മലയാളിയുടെ ബൂ ജീവിതമെന്ന തലക്കെട്ടില്‍ ചര്‍ച്ചയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉള്ളിലുള്ളത് സ്വതന്ത്രമായി, സ്വകാര്യമായി പങ്കുവെക്കാനുള്ള ബ്ലോഗെന്ന ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കുമെന്നതിലൂന്നിയാണ് ചര്‍ച്ച. ബ്ലോഗര്‍കൂടിയായ പി.പി.രാമചന്ദ്രന്റെ തിരമൊഴി, സി.എസ്.വെങ്കിടേശ്വരന്റെ മലയാളിയുടെ ബൂജീവിതം, ഇ.പി.രാജഗോപലന്റെ ഇ-എഴുത്തും ഈയെഴുത്തും, എന്‍.എം.കുമാറിന്റെ വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പുകള്‍, കലേഷ്കുമാറിന്റെ മലയാളം ബ്ലോഗ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലേഖനങ്ങള്‍. രാജേഷ് വര്‍മ്മയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമ സ്തോത്രം ഒരു ഒരു സാമ്പിള്‍ പോസ്റ്റെന്ന മട്ടിലും നല്‍കിയിട്ടുണ്ട്.

തിരമൊഴി എന്ന പി.പി.രാമചന്ദ്രന്റെ ലേഖനം വായനക്കാരനോട് സംവദിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്. ദുര്‍ഗ്രാഹ്യമായ ഭാഷയില്‍ ഈ ലേഖനത്തില്‍ ബ്ലോഗിന്റെ ആരംഭവും വികാസവുമൊക്കെ പറയുന്നുണ്ടെങ്കിലും, ബ്ലോഗിന്റെ എല്ലാവശങ്ങളെയും കാണുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ബ്ലോഗില്‍ കേവലം എഴുത്തുമാത്രമാണെന്നൊരു തെറ്റായ ധാരണ ഉണ്ടാക്കുന്നു ഈ ലേഖനത്തിന്റെ തലക്കെട്ട് (രാമചന്ദ്രന്റെ ബ്ലോഗിന്റെ പേരുകൂടിയാണ് തിരമൊഴി).

മലയാളിയുടെ ബൂജീവിതമെന്ന സി.എസ്.വെങ്കിടേശ്വരന്റെ ലേഖനം എട്ട് പേജ് നീളമുള്ളതാണെങ്കിലും വായിച്ചു കഴിയുമ്പോള്‍ ബ്ലോഗിനെക്കുറിച്ചെന്തെങ്കിലും വായനക്കാരന് അതു സമ്മാനിക്കുമെന്ന് തോന്നുന്നില്ല. പല ബ്ലോഗര്‍മാരുടെയും തലവാചകങ്ങളും (ശീര്‍ഷകങ്ങള്‍), വക്കാരിയുടെ പോസ്റ്റുകളില്‍ നിന്നും അടര്‍ത്തിയെടുത്ത നിരവധി വാചകങ്ങളാലും സമ്പുഷ്ടമാണെങ്കിലും ബ്ലോഗിന്റെ സ്വഭാവ വിശേഷങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ ഈ ലേഖനവും പരാജയമാണ്. ഇവിടെയും എഴുത്തല്ലാതെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍, പോഡ്കാസ്റ്റുകള്‍, മ്യൂസിക് ബ്ലോഗുകള്‍ തുടങ്ങിയവയെപ്പറ്റിയും നിശ്ശബ്ദത പാലിക്കുന്നു. ബ്ലോഗിന്റെ സാമൂഹ്യപ്രസക്തിയെയും ലേഖകന്‍ വിട്ടുകളഞ്ഞിരിക്കുന്നു.

ആദ്യ രണ്ടു ലേഖനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇ.പി.രാജഗോപാലന്റെ ലേഖനവും. ബ്ലോഗിനെ ഒരു കത്തെഴുത്തുമായി താരതമ്യപ്പെടുത്തുക വഴി ബ്ലോഗിന്റെ സാധ്യതകളെ ഇദ്ദേഹം നിസ്സാരവല്‍ക്കരിക്കുന്നു ഈ ലേഖനത്തിലൂടെ. കെ.പി.അപ്പന്റെ ഇന്റര്‍നെറ്റും വിമര്‍ശനകലയും എന്ന ലേഖനത്തില്‍ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിക്കാത്തതില്‍ രോഷം കൊള്ളുന്ന ലേഖകന്‍ തന്റെ ലേഖനത്തില്‍ തെറ്റായ കാര്യങ്ങളാണ് എഴുതിപിടിപ്പിച്ചിട്ടുള്ളത്.

“പെരിങ്ങോടന്റെ ബ്ലോഗ് വാരഫലം’ ഗൌരവം മുറ്റിയ ഒരു നീക്കമാണെന്നു” ഇദ്ദേഹം വിലയിരുത്തുന്നു. പെരിങ്ങോടനല്ല ഉമേഷാണ് ബ്ലോഗ് വാരഫലത്തിനു പിന്നിലെന്നും വാരഫലത്തില്‍ പുതിയ ലേഖനം വന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായെന്നും ബൂലോഗര്‍ക്കെല്ലാമറിയാം. ഇത്തരം കാര്യങ്ങള്‍ എഴുതുന്നതിനു മുന്‍പെ ഒന്നു പരിശോധിക്കാന്‍ പോലും ഇ.പി.രാജഗോപലന്‍ മിനക്കെട്ടില്ലെന്നു മാത്രമല്ല, മറ്റാരോ പറഞ്ഞു കൊടുത്ത വിവരങ്ങളാണിതെന്നും തെളിയുന്നു. ഒരു തരം തട്ടിക്കൂട്ട് പരിപാടി.


ബുദ്ധിജീവി ജാഡകളാല്‍ സമൃദ്ധമായ ഈ ലേഖനങ്ങള്‍ക്കിടയില്‍ അല്പെമെങ്കിലും ആശ്വാസമേകുന്നത് കുമാറിന്റെയും, കലേഷിന്റെയും ലേഖനങ്ങളാണ്. കുമാറിന്റെ വെര്‍ച്വല്‍ താളിലെ കുറിച്ചു വയ്പുകള്‍ ബ്ലോഗെഴുത്തിനെക്കുറിച്ചൊരു നല്ല ചിത്രം വായനക്കാര്‍ക്കു സമ്മാനിക്കുന്നു. മലയാളം ബ്ലോഗെന്ന കലേഷിന്റെ ലേഖനവും മലയാളം ബ്ലോഗിംഗ് രംഗത്തെക്കുറിച്ചും അതിന്റെ വളര്‍ച്ചയുടെ നാള്‍വഴികളെക്കുറിച്ചും, ഭാവിയെക്കുറിച്ചുമൊക്കെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

രാജേഷ് വര്‍മ്മയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമ സ്തോത്രമാണ് സാമ്പിള്‍ ബ്ലോഗായി നല്‍കിയിരിക്കുന്നത്.

ബ്ലോഗിനെക്കുറിച്ച് വായനക്കാരന് പുതുതായി ഒന്നും സമ്മാനിക്കാത്ത നിര്‍ജ്ജീവമായ മൂന്ന് ലേഖനങ്ങള്‍ ബ്ലോഗ് പതിപ്പിന്റെ ഉദ്ദേശത്തെ തന്നെ തകിടം മറിക്കുന്നതായി. മാതൃഭൂമിയുടെ ബ്ലോഗ് പതിപ്പ് കൂടുതല്‍ പേരെ ബ്ലോഗിലേക്ക് അടുപ്പിക്കുകയാണ് ചെയ്തതെങ്കില്‍ ഭാഷപോഷിണി ബ്ലോഗ് പതിപ്പ് ഇതിനു നേര്‍ വിപരീതമായാകും പ്രവര്‍ത്തിക്കുക.

വക്കാരിയുടെ നിരവധി വാചകങ്ങള്‍ സി.എസ്.വെങ്കിടേശ്വരന്‍ തന്റെ ലേഖനത്തില്‍ പലയിടത്തും നല്‍കിയെങ്കിലും എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പോസ്റ്റിന്റെ ലിങ്കെവിടെയും നല്‍കിയില്ല. അതെങ്കിലും നല്‍കിയിരുന്നെങ്കില്‍ എന്തെങ്കിലുമൊരു പ്രയോജനമുണ്ടായേനെ..


ഇതേ വിഷയത്തില്‍ വെള്ളെഴുത്തിന്റെ പോസ്റ്റ് ഇതാ

Friday, April 11, 2008

ഉബുണ്ടു ൭.൧൦

എങ്ങിനെ വിന്‍ഡോസില്‍ ഉബുണ്ടു 7.10 ഇന്‍സ്റ്റാള്‍ ചെയ്യാതെ റണ്‍ ചെയ്യിക്കാമെന്നതിനെക്കുറിച്ച് നല്ലൊരു പോസ്റ്റ് അനൂപ് എഴുതിയിരിക്കുന്നു. അഗ്രഗേറ്ററുകളിലൊന്നും ഇതു ലിസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടില്ല. ഇതിലൂടെ പോയാല്‍ അവിടെ എത്താം.

Monday, April 07, 2008

ഒറ്റവരി കത്ത്

എപ്പോഴാണ് നിങ്ങള്‍ക്ക് അവസാനമായി കൈകൊണ്ടെഴുതിയ കത്തു കിട്ടിയത്? ഒന്നാലോചിച്ചു നോക്കൂ...

ഈയ്യിടെ എനിക്കൊരു കത്ത് ലഭിച്ചു. ഒരൊറ്റവരിക്കത്ത്.. താഴെ കാണുന്ന കത്ത്..



ഒരു പാടു നാളുകള്‍ക്ക് ശേഷമാണെനിക്ക് കൈകൊണ്ടെഴുതിയ ഒരു കത്ത് ലഭിക്കുന്നത്, കല്യാ‍ണക്കുറികളോ, യോഗ നോട്ടീസുകളോ, ലോണടക്കാന്‍ വീഴ്ച വരുത്തുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മക്കുറിപ്പുകളോ ഒക്കെയല്ലാതെ കൈകൊണ്ടെഴുതിയ എഴുത്തുകള്‍ ലഭിക്കാ‍റെയില്ല. ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റുന്നില്ല, ആരുടെ കത്തായിരുന്നു ഒടുവില്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി കിട്ടിയ ഈ കത്തില്‍ പേരും ഊരും ഒന്നുമില്ല ഒരു സെല്‍ഫോണ്‍ നമ്പര്‍ മാത്രം. കത്തെഴുതിയ സുഹൃത്തും ഒന്നും എഴുതിയില്ല, ഒരു വരിയല്ലാതെ മറ്റൊന്നും എഴുതുവാന്‍ അവനും തോന്നിയില്ല. എന്തുകൊണ്ടാണ് നാം കത്തെഴുതാന്‍ മറന്നു പോയത്?

പുതിയ സാങ്കേതിക വിദ്യകള്‍ (നെറ്റും, സെല്‍ഫോണുമൊക്കെ) നേടിയ പ്രചാരമാണോ ഇങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്?

അതു മാത്രമല്ലെന്നാണെനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം ചോരകൊണ്ട് പ്രേമലേഖനങ്ങളെഴുതിയവരുടെ നാടല്ലെ ഇത്? കാമ്പസിനുള്ളില്‍ പണ്ട് പ്രണയപരവശരായവരുടെ ലേഖനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. നിലാവിന്റെ വിശുദ്ധിയുള്ള, വികാര തീവ്രമായ, പ്രണയാതുരമായ വാക്കുകളാല്‍ സമ്പുഷ്ടമായ നിരവധി പേജുകളുള്ള പ്രേമലേഖനങ്ങള്‍‍. നന്നായി ലേഖനമെഴുതുന്നവര്‍ക്കും, നല്ല കൈയ്യെഴുത്തുള്ളവര്‍ക്കും എന്തൊരു ഡിമാന്റായിരുന്നു അക്കാലത്ത് കാമ്പസിനുള്ളില്‍. ഇന്ന്, അന്നത്തേക്കള്‍ പ്രണയങ്ങള്‍ കാമ്പസുകളില്‍ പൂവിടുന്നില്ലെ? പ്രണയലേഖങ്ങള്‍ കൈകൊണ്ടെഴുതുന്നത് കാമ്പസിലും വിരളമത്രെ!!! പ്രേമലേഖനങ്ങള്‍ എസ്.എം.എസുകളായും, ഇമെയിലുകളായും പറന്നു നടക്കുന്നു.. സെല്‍ഫോണിലൂടെയുള്ള പ്രണയസല്ലാപങ്ങള്‍ മണിക്കൂറുകള്‍ നീളുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഹൃദയ വികാരങ്ങള്‍‍ നന്നായി പ്രതിഫലിക്കുക കത്തിലൂടെ അല്ലെ?

ജോലി കിട്ടി ദില്ലിയിലെത്തിയ എണ്‍പതുകളുടെ ഒടുവില്‍‌, ഒരു മാസത്തിനുള്ളില്‍ ഞാന്‍ എഴുതിയിരുന്ന കത്തുകള്‍ നൂറിലധികമായിരുന്നു. ഇന്നലെ കെ.പി.സുകുമാരേട്ടനെ കണ്ടപ്പോള്‍ പറയുകയുണ്ടായി, രാത്രിമുഴുവന്‍ കത്തെഴുതിയ ദിവസങ്ങളുണ്ടായിരുന്നത്രെ അദ്ദേഹത്തിന്. തൂലിക സൌഹൃദങ്ങള്‍ നാട്ടിലെങ്ങും പടര്‍ന്നൊരു കാലം. എന്നാല്‍ ഇന്നോ? എത്രയോ വര്‍ഷങ്ങളായി ഞാന്‍ ആര്‍ക്കും കത്തെഴുതാറില്ല്ല, സുകുമാരേട്ടന്റെയും കഥ ഒട്ടും വ്യത്യസ്ഥമല്ല. പട്ടാളത്തിലും, ഗള്‍ഫിലുള്ള മക്കളും അയക്കുന്ന മണി ഓര്‍ഡറുകളേക്കാളും, ഡിമാന്റ് ഡ്രാഫ്റ്റുകളെക്കാ‍ളും, കത്തുകള്‍ക്കായ് കാത്തിരുന്നൊരു കാലമുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം. സര്‍ക്കാരാഫീസിലെന്തെങ്കിലും അപേക്ഷയോ, ആത്മഹത്യക്കുറിപ്പോ അല്ലാതെ മറ്റൊന്നും നാം കൈകൊണ്ടെഴുതില്ലെന്നുണ്ടോ?

കുനുകുനായായ്‌ മനോഹരമായി വടിവൊത്ത അക്ഷരങ്ങളാല്‍ എഴുതപ്പെട്ട കത്തുകളുടെ ഓര്‍മ്മപോലും ഗൃഹാതുരത ഉണര്‍ത്തുന്നു. എത്രമാ‍ത്രം ആകാംക്ഷയായിരുന്നു കൊച്ചു കൊച്ചു സങ്കടങ്ങളും, സന്തോഷങ്ങളും, വിശേഷങ്ങളും നേര്‍ത്ത മഷിയില്‍ കടലാസില്‍ പതിഞ്ഞത് വായിച്ചെടുക്കാന്‍. അക്ഷരങ്ങളല്ലെ ഹൃദയത്തോടേറ്റവും നന്നായി സംവദിക്കുന്നതെന്നത്.

മലയാളികള്‍ എഴുത്തു മറന്നു പോയോ??????? അല്ലതെന്തു പറയാന്‍...

ഇതോടൊന്നിച്ച് വായിക്കുന്നതിന്:-

കാണാമറയത്തിന്റെ പോസ്റ്റ്

മിന്നാമിനുങ്ങുകള്‍ //സജിയുടെ പോസ്റ്റ്

Tuesday, April 01, 2008

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും..

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും..



തെയ്യപ്പറമ്പുകളും, ക്ലബ്ബുകളുടെ വാര്‍ഷികങ്ങളും, എണ്‍പതുകളില്‍ പ്രാചാരമേറിയ ഫൈന്‍ ആര്‍ട്സ് ക്ലബുകളും നാടക തരംഗത്തിനു സാക്ഷികളായി. ഒരു ദിവസം തന്നെ പലവേദികളില്‍ നാടകം കളിക്കേണ്ടി വരാറുണ്ടായിരുന്നു പ്രമുഖ നാടക സംഘങ്ങള്‍ക്ക്. നാട്ടിന്‍ പുറങ്ങളിലെ സാംസ്കാരിക ജീവിതത്തിലെ പ്രധാന കണ്ണിയായിരുന്നു അക്കാലത്ത് നാടകങ്ങള്‍. ഓരോ ഗ്രാമത്തിലും ഒന്നോ രണ്ടോ ക്ലബ്ബുകള്‍, വര്‍ഷത്തില്‍ വാര്‍ഷികാഘോഷവും നാടകവും, ഗ്രാമത്തിലെ അഭിനേതാക്കള്‍ തകര്‍ത്തഭിനയിച്ചു ഇവരുടെ നാടകങ്ങളില്‍. പായും തലയണയുമായി വളരെ നേരത്തെ തന്നെ എത്തുമായിരുന്നു ഗ്രാമവാസികള്‍. വര്‍ഷത്തില്‍ ഒരു തവണ മാത്രം കിട്ടുന്ന അവസരം, ഗ്രാമീണര്‍ നന്നായി ഉപയോഗിക്കും. വര്‍ഷം മുഴുവന്‍ ആ നാടകത്തെക്കുറിച്ചു ചര്‍ച്ചയുണ്ടാവും.

ടെലിവിഷന്റെ വരവോടു കഥ മാറി, കണ്ണീര്‍ സീ‍രിയലുകള്‍ സ്ത്രീകളുടെ ഇടയില്‍ പ്രചാരം നേടിയതോടെ നാടകം കാണാന്‍ അമ്പലപ്പറമ്പുകളില്‍ എത്തുന്ന പതിവിനു മുടക്കം വന്നു. പിന്നീടാഞ്ഞടിച്ച ‘കോമഡി’ തരംഗം വന്നതോടു കൂടി നാടകം പടിക്കു പുറത്തായി. ഗ്രാമങ്ങളിലെ അമേച്വര്‍ നാടകങ്ങള്‍ ഓര്‍മ്മ മാത്രമായി.

ഇപ്പോ ആഞ്ഞടിക്കുന്ന റിയാലിറ്റി ഷോ തരംഗവും അമ്പലപ്പറമ്പുകള്‍ കീഴടക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍ ഗാനമേളകളുമായെത്തുന്നു. അമേച്വര്‍ നാടക സംഘങ്ങള്‍ കുറ്റിയറ്റുപോയെന്നു തന്നെ പറയാം, കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരുന്ന നാടക സംഘങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. എല്ലാ വര്‍ഷവും മുടങ്ങാതെ നാടകം അവതരിപ്പിക്കുന്ന ഒരൊറ്റ കലാസമിതി മാത്രമേ ഉള്ളുവെന്ന് പത്രറിപ്പോര്‍ട്ട്. ഒരു നാടകം അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത് 20000 രൂപയെങ്കിലും വേണം, എന്നാല്‍ 7500-9000 രൂപയ്ക്ക് പ്രൊഫഷണല്‍ നാടക സമിതിക്കാര്‍ അവരുടെ പുതിയ നാ‍ടകം തന്നെ അവതരിപ്പിക്കും. നല്ല സ്ക്രിപ്റ്റുകളും കിട്ടാനില്ല. കുറഞ്ഞത് 3 നടിമാരെങ്കിലും ഉണ്ടാവും സാധാരണ നാടകങ്ങളില്‍. ഇതെല്ലാം സഹിച്ച് അവതരിപ്പിച്ചാലോ, വേണ്ടത്ര അംഗീകരവുമില്ല താനും. എങ്കിലും ചിലസ്ഥലങ്ങളില്‍ മാത്രം നാടകത്തിനു ഇപ്പോഴും ‘ഇട‘മുണ്ടെന്നത് ആശ്വാസകരം.



അണിയറയില്‍ തെയ്യത്തിന്റെ മുഖത്തെഴുത്തു നടക്കുമ്പോള്‍ ദൂരെ വേദിയില്‍ നാടകമരങ്ങേറുന്നതു കാണാം. മുഖത്തെഴുത്തു കാണുന്ന കുട്ടിയും, നാടകം ശ്രദ്ധിക്കുന്ന തെയ്യം കലാകാരനും, ഒരു കൌതുക കാഴ്ച..

ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ കുറച്ചു കൂടി വലുതായി കാണാം.

Wednesday, March 26, 2008

കാത്തിരിപ്പ്

കാത്തിരിപ്പിന്റെ വ്യത്യസ്ത ചിത്രങ്ങള്‍....

കാത്തിരിപ്പ് - 1


കാത്തിരിപ്പ് - 2


കാത്തിരിപ്പ് - 3


കാത്തിരിപ്പ് - 4

Monday, March 17, 2008

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ ....



കുറിപ്പ്: തെയ്യം അനുഷ്ഠാനങ്ങള്‍ക്കിടയിലെ ഒരു ചടങ്ങാണിത്. കുറി വാങ്ങാന്‍ നല്‍കിയ പണം നെറ്റിയില്‍ വച്ചതിനുശേഷം കണ്ണാടിയില്‍ നോക്കുന്നതാണിത്. തെയ്യം തീരുന്നതിനു തൊട്ടു മുമ്പുള്ള ഒരു ചടങ്ങാണിത്. പലരും ചിത്രത്തെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നതിനാലാണീ കുറിപ്പ്.

Monday, March 03, 2008

ഒരുറക്കം കഴിയുമ്പോഴേക്കും......

ഒരുറക്കം കഴിയുമ്പോഴേക്കും......


ഞാന്‍

വേട്ടയ്ക്കൊരു മകനായി...

Monday, February 25, 2008

തമ്പാച്ചിയെ കാണാന്‍

തമ്പാച്ചിയെ ഒന്നു കാണാന്‍



അമ്പലപ്പറമ്പില്‍ നിന്നൊരു കാഴ്ച

Wednesday, February 20, 2008

അറിയാമോ??

അറിയാമോ ഈ പൂവേതാണെന്ന്?